
പനാജി: ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്‍റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുയായിരുന്നു പ്രധാനമന്ത്രി.
ആയുഷ് മേഖലയില്‍ 40,000 എംഎസ്എംഇകള്‍ സജീവമാണെന്ന് മോദി പറഞ്ഞു. എട്ടു വര്‍ഷം മുമ്പ് 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായം ഇന്ന് 1.5 ലക്ഷം കോടി രൂപയിലെത്തി.
ഹെര്‍ബല്‍ മെഡിസിന്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ നിലവിലെ ആഗോള വിപണി 120 ബില്യണ്‍ ഡോളറാണ്. പരമ്പരാഗത വൈദ്യശാസ്ത്രത്തിന്‍റെ ഈ മേഖല തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു, അതിന്‍റെ എല്ലാ സാധ്യതകളും നാം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് ദേശീയ ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) ഗോവ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍ (എന്‍ഐയുഎം) ഗാസിയാബാദ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (എന്‍ഐഎച്ച്) ഡല്‍ഹി എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
970 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ സ്ഥാപനങ്ങള്‍ അഞ്ഞൂറോളം ആശുപത്രി കിടക്കകള്‍ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.





