
ഇന്ത്യൻ വസ്ത്ര-ടെക്സ്റ്റൈൽ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തൊഴിലാളികളുടെ കൂലി വർദ്ധനവ്, പരുത്തി, നൂൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കടുത്ത വിലക്കയറ്റം എന്നിവ മൂലം കമ്പനികളുടെ ലാഭവിഹിതം വൻതോതിൽ ഇടിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആഭ്യന്തര വിപണിയിലെ ഈ അസ്ഥിരത മറികടക്കാൻ ഉൽപ്പാദനച്ചെലവ് ഭാഗികമായി സ്വയം സഹിച്ചും, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ചും, ഓട്ടോമേഷനിലേക്ക് മാറിയും പ്രതിരോധം തീർക്കുകയാണ് പ്രമുഖ വസ്ത്ര നിർമ്മാതാക്കൾ.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കയറ്റുമതിക്കാരായ ‘പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ്’ ഹരിയാന, നോയിഡ എന്നിവിടങ്ങളിൽ യഥാക്രമം 38%, 21% വൻ കൂലി വർദ്ധനവാണ് നേരിട്ടത്. വിളവെടുപ്പ് കാലവും പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പും കാരണം തൊഴിലാളികളുടെ ലഭ്യതക്കുറവും നേരിട്ടു. ഇതേത്തുടർന്ന് കമ്പനിയുടെ സ്റ്റാൻഡ്‌എലോൺ എബിറ്റാ മാർജിൻ മുൻവർഷത്തെ 7.3 ശതമാനത്തിൽ നിന്നും 6.6 ശതമാനത്തിലേക്ക് താഴേക്കുപോയി.
മറ്റൊര പ്രമുഖ ബ്രാൻഡായ ‘ഗോകുൽദാസ് എക്സ്പോർട്ട്സിനും’ ഹരിയാനയിലെ ഫാക്ടറിയിൽ കുറഞ്ഞ കൂലിയിൽ വൻ വർദ്ധനവ് നേരിടേണ്ടി വന്നു. ഇത് കമ്പനിക്ക് ആദ്യ പാദത്തിൽ മാത്രം 20 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടാക്കിയത്.
അഹമ്മദാബാദ് ആസ്ഥാനമായ ടെക്സ്റ്റൈൽ ഭീമൻ ‘അരവിന്ദ് ലിമിറ്റഡ്’ പരുത്തിയുടെയും നൂലിന്റെയും വിലക്കയറ്റം മൂലം ഈ വർഷം 100 കോടി രൂപയുടെ ഇൻപുട്ട് ചിലവ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. വസ്ത്രങ്ങൾക്കുള്ള ഓർഡറുകൾ 3-4 മാസം മുൻപ് തന്നെ നിശ്ചിത നിരക്കിൽ ബുക്ക് ചെയ്യുന്നതിനാൽ, പെട്ടെന്നുണ്ടായ ഈ വിലക്കയറ്റം ഉപഭോക്താക്കളിലേക്ക് പൂർണ്ണമായി കൈമാറാൻ കമ്പനികൾക്ക് സാധിക്കുന്നില്ല. ആഗോള ഭൗമരാഷ്ട്രീയ തർക്കങ്ങൾ പ്രതിസന്ധി വീണ്ടും സങ്കീർണ്ണമാക്കുന്നു.
പ്രതിസന്ധി മറികടക്കാൻ ഗോകുൽദാസ് എക്സ്പോർട്ട്സ്, പേൾ ഗ്ലോബൽ തുടങ്ങിയ കമ്പനികൾ തങ്ങളുടെ പുതിയ നിർമ്മാണ യൂണിറ്റുകൾ ബീഹാർ, മധ്യ ഇന്ത്യ പോലുള്ള കുറഞ്ഞ ചിലവുള്ള ഗ്രാമീണ മേഖലകളിലേക്കും ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും മാറ്റാൻ പദ്ധതിയിടുന്നു.
കൂടാതെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഫാക്ടറികളിൽ വൻതോതിൽ ഓട്ടോമേഷൻ സംവിധാനങ്ങൾ നടപ്പിലാക്കാനും കമ്പനികൾ ഒരുങ്ങുകയാണ്. രൂപയുടെ മൂല്യത്തകർച്ച കയറ്റുമതിയിൽ നിന്നുള്ള വരുമാനത്തിന് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, അസംസ്‌കൃത വസ്തുക്കളുടെ അസ്ഥിരത തുടരുന്നത് വസ്ത്ര വ്യാപാര മേഖലയെ വരും മാസങ്ങളിലും കടുത്ത സമ്മർദ്ദത്തിലാക്കുമെന്നാണ് വിലയിരുത്തൽ.






