
കൊച്ചി: രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര ഇന്ധന വിലയില്‍ മാറ്റം വരുത്താതെ പൊതുമേഖല കമ്പനികള്‍ കൊഴുക്കുന്നു.
ജനുവരി മുതല്‍ മാർച്ച് വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ പ്രമുഖ പൊതുമേഖല കമ്പനികളായ ബി.പി.സി.എല്‍, ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ(ഐ.ഒ.സി) എന്നിവയുടെ അറ്റാദായവും ലാഭക്ഷമതയും കുതിച്ചുയർന്നു.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ(എച്ച്.പി.സി.എല്‍) അറ്റാദായവും മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
വിറ്റുവരവ് കാര്യമായി കൂടിയില്ലെങ്കിലും ഉത്പാദന ചെലവിനേക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം തുടങ്ങിയവ വില്‍ക്കാൻ കഴിഞ്ഞതാണ് പൊതുമേഖല കമ്പനികള്‍ക്ക് ലോട്ടറിയായത്.
ജനുവരി മുതല്‍ മാർച്ച് വരെയുള്ള കാലയളവില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 85 ഡോളറില്‍ നിന്ന് 68 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ഇതനുസരിച്ച് ആഭ്യന്തര വില കമ്പനികള്‍ കുറക്കാതിരുന്നതാണ് നേട്ടമായത്.
ബി.പി.സി.എല്ലിന്റെ വിറ്റുവരവില്‍ നാല് ശതമാനം ഇടിവുണ്ടായെങ്കിലും മാർച്ച് പാദത്തിലെ അറ്റാദായം 4,392 കോടി രൂപയാണ്. ഇക്കാലയളവില്‍ ഐ.ഒ.സിയുടെ അറ്റാദായം 152 ശതമാനം വർദ്ധിച്ച് 7,264 കോടി രൂപയിലെത്തി.
മാർജിൻ കൂടുന്നു
കമ്പനികളുടെ ഉത്പാദന ചെലവും വില്‍പ്പന വിലയുമായുള്ള വ്യത്യാസമായ റിഫൈനറി മാർജിനിലെ വർദ്ധനയാണ് പ്രധാന നേട്ടം. ബി.പി.സി.എല്ലിന്റെ റിഫൈനിംഗ് മാർജിൻ ബാരലിന് 5.6 ഡോളറില്‍ നിന്ന് 9.2 ഡോളറായാണ് കുത്തനെ ഉയർന്നത്.
ഐ.ഒ.സിയുടെ മാർജിൻ ബാരലിന് 2.9 ഡോളറില്‍ നിന്ന് എട്ടു ഡോളറായാണ് കൂടിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള ഐ.ഒ.സിയുടെ ലാഭം 4,116.93 കോടിയില്‍ നിന്ന് 9,533.54 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം
കമ്ബനി അറ്റാദായം
ബി.പി.സി.എല്‍ 13,337 കോടി രൂപ
ഐ.ഒ.സി 13,507 കോടി രൂപ
കേന്ദ്ര സർക്കാരിനും കീശ നിറയും
ലാഭത്തിലെ വർദ്ധന കണക്കിലെടുത്ത് ബി.പി.സി.എല്ലും ഐ.ഒ.സിയും ഓഹരി ഉടമകള്‍ക്ക് ആകർഷകമായ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് ബി.പി.സി.എല്‍ അഞ്ച് രൂപയും ഐ.ഒ.സി മൂന്ന് രൂപയുമാണ് ലാഭവിഹിതം നല്‍കുന്നത്.
പൊതുമേഖല കമ്പനികളുടെ ഭൂരിപക്ഷ ഓഹരി ഉടമയായ കേന്ദ്ര സർക്കാരിനാണ് ഇതില്‍ ഏറ്റവുമധികം തുക ലഭിക്കുക.