
ന്യൂഡൽഹി: പണമപഹരിക്കുന്ന ഓൺലൈൻ വാതുവെപ്പ്-ചൂതാട്ട ആപ്പുകളൊഴികെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ഗെയിം ഡവലപ്പർമാർക്കും സ്റ്റാർട്ടപ്പുകൾക്കും ചുവപ്പുനാട ഒഴിവാക്കുന്നതാണ് പുതിയ ചട്ടം.
ഇ സ്പോർട്സ്, പണമിടപാട് നടക്കുന്നവ, മറ്റു രാജ്യങ്ങളിൽനിന്നുള്ളവ എന്നിവയൊഴികെ ഭൂരിഭാഗം ഗെയിമിങ് ആപ്പുകൾക്കും ഇനി രജിസ്ട്രേഷൻ ആവശ്യമില്ല. അതേസമയം, പണംവെച്ചുള്ള ചൂതാട്ട-വാതുവെപ്പ് ആപ്പുകൾ പിടിക്കപ്പെട്ടാൽ അഞ്ചുവർഷംവരെ തടവും രണ്ടുകോടിവരെ പിഴയും ഈടാക്കും. ചട്ടങ്ങൾ മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ഐ.ടി. സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചു.
ഓൺലൈൻ ഗെയിമിങ് നിരീക്ഷിക്കാനും നടപടികളെടുക്കാനും ഡൽഹി ആസ്ഥാനമായി ഇന്ത്യൻ ഓൺലൈൻ ഗെയിമിങ് അതോറിറ്റിയെ നിയമിച്ചു. ചെയർപേഴ്സൺ, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയം അഡീഷണൽ സെക്രട്ടറി, ആഭ്യന്തരം, ധനം, വാർത്താവിതരണം, യുവജനകാര്യ-കായികം, നിയമം മന്ത്രാലയങ്ങളുടെ ജോയിന്റ് സെക്രട്ടറിമാർ എന്നിവർ അംഗങ്ങളാണ്.
ഡയറക്ടർ റാങ്കിൽ കുറയാത്ത ഐ.ടി. പരിജ്ഞാനമുള്ള ഉദ്യോഗസ്ഥനെ സെക്രട്ടറിയായും നിയമിക്കും. ഒരു ഗെയിം പണംവെച്ചുള്ള ചൂതാട്ടമാണോയെന്ന് തീരുമാനിക്കുക, ഗെയിമുകൾ തരംതിരിച്ച് രജിസ്റ്റർ ചെയ്യുക, പരാതികൾ പരിശോധിക്കുക, കമ്പനികൾക്ക് മാർഗനിർദേശങ്ങൾ നൽകുക, കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി സഹകരിച്ചു പ്രവർത്തിക്കുക എന്നിവയാണ് ചുമതല.






