
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി ഗുജറാത്തിലൂടെ 2027 നവംബറോടെ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വക്താവ് പറഞ്ഞു. ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപ് പദ്ധതി തുടങ്ങണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
2027 ഡിസംബർ 19-നാണ് ഗുജറാത്ത് നിയമസഭാ കാലാവധി അവസാനിക്കുക. 2026-ൽ സൂറത്ത് മുതൽ ബിലിമോറവരെയുള്ള 50 കിലോമീറ്ററിൽ പരിശീലന ഓട്ടം നടക്കും. ഈ മേഖലയിൽ പദ്ധതിയുടെ പണി ഏകദേശം പൂർത്തിയായി.
തുടർന്ന് മഹാരാഷ്ട്രയിലെ നിർമാണം പൂർത്തിയാക്കും. 2028 മധ്യത്തോടെ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് ബുള്ളറ്റ് ട്രെയിൻ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത പൂർണമായും തുറക്കുന്നതോടെ എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്ന വണ്ടികളും ചില സ്റ്റേഷനുകളിൽ മാത്രം നിർത്തുന്ന വണ്ടികളും സർവീസ് നടത്തും.
ലിമിറ്റഡ് സ്റ്റോപ്പ് വണ്ടി മുംബൈയിൽ നിന്ന് രണ്ടുമണിക്കൂർ കൊണ്ട് അഹമ്മദാബാദിലെത്തും. 12 സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. മുംബൈ-അഹമ്മദാബാദ് പാതയുടെ ദൈർഘ്യം 508 കിലോമീറ്ററാണ്.
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിലായിരിക്കും ബുള്ളറ്റ് ട്രെയിൻ ഓടുക. ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ ഓടേണ്ട മേൽപ്പാതയിൽ 284 കിലോമീറ്ററിന്റെ പണി പൂർത്തിയായി.
അനുബന്ധമായി മഹാരാഷ്ട്രയിലും ജോലി ഇപ്പോൾ വേഗത്തിലായിട്ടുണ്ട്.
മുംബൈയിൽ 21 കിലോമീറ്റർ നീളത്തിൽ തുരങ്കം നിർമിച്ചുവരുകയാണ്. നാലിടത്തായി ഒരേസമയം ഇതിന്റെ പണി പുരോഗമിക്കുന്നു.
ഇതിൽ ഏഴുകിലോമീറ്റർ കടലിനടിയിലൂടെയാണ്. പദ്ധതിയിൽ ഏറ്റവും പ്രയാസമേറിയ ഭാഗവും ഇതാണ്. 1.08 ലക്ഷം കോടിയാണ് പ്രതീക്ഷിത ചെലവ്. ഇതിന്റെ നല്ലൊരു പങ്കും ജപ്പാനിൽ നിന്നുള്ള സഹായമാണ്.