
തിരുവനന്തപുരം: ഇതുവരെയുള്ള കണക്ക് പ്രകാരം യാത്രക്കാരുടെ തിരക്ക് കൂടുതലുള്ളത് ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് ട്രെയിനുകൾക്കാണ്. ഏറ്റവും തിരക്ക് (ഒക്യുപെൻസി) കാസർകോട്-തിരുവനന്തപുരം സെൻട്രൽ വന്ദേഭാരതിലാണ്. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 13 വരെ 177.45 ശതമാനമാണ് ഒക്യുപെൻസി നിരക്ക്.
തിരുവനന്തപുരം – കാസർകോട് സർവീസിനും 171.76% ഒക്യുപെൻസിയുണ്ട്. ചെന്നൈ സെൻട്രൽ -മൈസൂർ – ചെന്നൈ, ചെന്നൈ – കോയമ്പത്തൂർ – ചെന്നൈ സർവീസുകൾ തൊട്ടുപിന്നിലുണ്ട്.
കാസർകോട്– തിരുവനന്തപുരം റൂട്ടിൽ 24ന് സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ റേക്ക് കേരളത്തിലെത്തിച്ചു.
പരിശോധനകൾ പൂർത്തിയാക്കി തിരുവനന്തപുരം – കാസർകോട് റൂട്ടിൽ ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും സർവീസ് തുടങ്ങുക. ഓറഞ്ചും കറുപ്പും കലർന്ന പുതിയ നിറത്തിലുള്ളവയാണിവ.
തിരുനെൽവേലി-ചെന്നൈ, ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ, ദക്ഷിണറെയിൽവേയ്ക്കു കീഴിലുള്ള വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം ആറാകും.
തിരുവനന്തപുരം കാസർകോട് റൂട്ടിൽ 8.05 മണിക്കൂർ കൊണ്ടും തിരികെ 7.55 മണിക്കൂർ കൊണ്ടും ട്രെയിൻ ഓടിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ആകെ 537.07 കിലോമീറ്ററാണ് ആലപ്പുഴ വഴി തിരുവനന്തപുരം – കാസർകോട് റൂട്ടിലെ ദൂരം. ശരാശരി 72.39 കിലോമീറ്റർ വേഗമാണ് വന്ദേഭാരത് പ്രതീക്ഷിക്കുന്നത്.
ഇരട്ടപ്പാത നിർമാണം പൂർത്തിയായിട്ടില്ലാത്ത ആലപ്പുഴ തീരദേശ പാതയിൽ വന്ദേഭാരതിന്റെ യാത്ര സുഗമമാക്കുന്നതിനുള്ള എൻജിനീയറിങ് ജോലികൾ അവസാന ഘട്ടത്തിലാണ്.
കോട്ടയം വഴി വന്ദേഭാരത് സർവീസ് തുടങ്ങിയപ്പോൾ തന്നെ ആലപ്പുഴ വഴിയുള്ള റൂട്ട് മെച്ചപ്പെടുത്തുന്ന ജോലികൾ ആരംഭിച്ചിരുന്നു. തകഴി– അമ്പലപ്പുഴ ഭാഗത്തെ കോരംകുഴി തോടിനു സമീപവും ആലപ്പുഴ – എറണാകുളം റൂട്ടിൽ കുമ്പളം പാലത്തിലും വേഗ നിയന്ത്രണം നിലവിലുണ്ട്.
ഇവിടെ 60 കിലോമീറ്ററാണ് പരമാവധി വേഗം. ഇരട്ടപ്പാതയില്ലാത്തതും വേഗ നിയന്ത്രണവും കാരണം വന്ദേഭാരതിന്റെ സമയക്രമം ഈ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളുടെ സമയത്തെ ബാധിക്കാനിടയുണ്ട്.