
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂലം മിഡിൽ ഈസ്റ്റിലുണ്ടായ സംഘർഷം ലോകത്തിന് വലിയ ഭീഷണിയാകുന്നു എന്ന് ലോകബാങ്ക്. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ പ്രകാരം, പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെയും മറ്റ് ചരക്ക് വിപണികളെയും ഭയാനകമായി ബാധിച്ചേക്കാം. യുദ്ധസാഹചര്യങ്ങൾ തുടരുന്നത് ലോകമെമ്പാടും വലിയ വിലക്കയറ്റത്തിന് കാരണമാകുകയും സാമ്പത്തിക വളർച്ചാ നിരക്കിനെ മന്ദഗതിയിലാക്കുകയും ചെയ്യും.
വിലക്കയറ്റവും ഊർജ്ജ പ്രതിസന്ധിയും
ലോകബാങ്കിന്റെ കണക്കുകൂട്ടൽ പ്രകാരം 2026-ൽ ഊർജ്ജ വിലയിൽ 24 ശതമാനം വരെയും ചരക്ക് വിലയിൽ 16 ശതമാനം വരെയും വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലാണ്. യുദ്ധം അവസാനിച്ചാലും ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നാലും ഇതിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കും. 2025-ൽ ബാരലിന് 69 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡിന്റെ ശരാശരി വില 2026-ൽ 86 ഡോളറായി തുടരാനാണ് സാധ്യത.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി
ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണ വ്യാപാരത്തിന്റെ 35 ശതമാനത്തെയും ബാധിക്കും. ഇത് പ്രതിദിനം 10 ദശലക്ഷം ബാരൽ എണ്ണയുടെ കുറവിന് കാരണമായിട്ടുണ്ട്, ഇത് എണ്ണ വിതരണ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്.
2022-ലെ റഷ്യ-ഉക്രെയ്ൻ യുദ്ധകാലത്ത് ഉണ്ടായതിന് സമാനമായ വിലക്കയറ്റത്തിന് ഇത് വഴിവെക്കും. എണ്ണ ഉൽപാദനത്തിൽ ഒരു ശതമാനം കുറവുണ്ടായാൽ പോലും വിലയിൽ ശരാശരി 11.5 ശതമാനം വർദ്ധനവുണ്ടാകുമെന്ന് വിശകലനങ്ങൾ വ്യക്തമാക്കുന്നു.
ഭക്ഷ്യസുരക്ഷാ ഭീഷണി
മിഡിൽ ഈസ്റ്റ് യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ഘട്ടം ഘട്ടമായാണ് ബാധിക്കുന്നതെന്ന് ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഇന്ദർമിത് ഗിൽ പറഞ്ഞു. ഊർജ്ജ വില വർദ്ധനവിന് പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയരും. ഇതിന്റെ ഫലമായി പലിശ നിരക്കുകൾ വർദ്ധിക്കുകയും കടമെടുപ്പ് ചെലവേറിയതാകുകയും ചെയ്യും.
വരുമാനത്തിന്റെ വലിയൊരു ഭാഗം ഭക്ഷണത്തിനും ഇന്ധനത്തിനുമായി ചിലവഴിക്കുന്ന പാവപ്പെട്ട ജനങ്ങളെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.
2026-ൽ വളം വില 31 ശതമാനം വർദ്ധിക്കുമെന്നും ഇത് കർഷകരുടെ വരുമാനം കുറയ്ക്കുകയും ഭാവിയിലെ കാർഷിക വിളവെടുപ്പിനെ ബാധിക്കുകയും ചെയ്യും. യുദ്ധം നീണ്ടുപോയാൽ ലോകമെമ്പാടുമുള്ള 4.5 കോടി ജനങ്ങൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകുന്നു.
ഐക്യരാഷ്ട്രസഭയുടെ ആശങ്ക
നേരത്തെ ഐക്യരാഷ്ട്രസഭയും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ്-ഇറാൻ യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ധന വിതരണത്തെ മാത്രമല്ല, വളം വിതരണത്തെയും തകർത്തിട്ടുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, സൊമാലിയ, സുഡാൻ, ടാൻസാനിയ, കെനിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് വലിയ തോതിൽ ഭക്ഷ്യപ്രതിസന്ധി നേരിടാൻ സാധ്യതയുള്ളതെന്ന് എഫ്എഒ (FAO) വ്യക്തമാക്കുന്നു.
യുദ്ധം നാളെ അവസാനിച്ചാൽ പോലും ഇതിന്റെ ഫലമായി ലോകത്തെ 3 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






