
ഏറെ ആഘോഷിക്കപ്പെട്ടു വന്ന ചില പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)കള്‍ കഴിഞ്ഞ വര്‍ഷം നിക്ഷേപകന്റെ കീശ ചോര്‍ത്തി. കമ്പനികള്‍ ധനസമാഹരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ഐപിഒകളുടെ എണ്ണം 2021നെ അപേക്ഷിച്ച് 2022ല്‍ കുറവായിരുന്നു. പകുതിയോളം കുറഞ്ഞെന്ന് പറയാം, 65ല്‍ നിന്ന് 31ലേക്ക്.
ഐപിഒകളിലൂടെ കമ്പനികള്‍ 2022ല്‍ സമാഹരിച്ചത് 58346 കോടി രൂപയാണ്, 2021ൽ ഇത് 1.31 ലക്ഷം കോടി രൂപയായിരുന്നു. ഓഹരി വില്‍പ്പനകളുടെ എണ്ണം കുറഞ്ഞെങ്കിലും അഞ്ച് കമ്പനികള്‍ മാത്രമാണ് ഇഷ്യു പ്രൈസിനേക്കാള്‍ താഴെ വ്യാപാരം നടത്തുന്നത്. എന്നാല്‍ ശ്രദ്ധേയമായ കാര്യം ഏറെ കൊട്ടിഘോഷിക്കപ്പെട്ട് വന്ന ഐപിഒകള്‍ നിക്ഷേപകരുടെ പ്രതീക്ഷ കാത്തില്ല എന്നതാണ്. അതില്‍ എല്‍ഐസിയാണ് വലിയ തിരിച്ചടി നല്‍കിയത്.
എല്‍ഐസി ചതിച്ചോ?
രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി വില്‍പ്പനയായിരുന്നു എല്‍ഐസിയുടേത്. 21,000 കോടി രൂപയാണ് ഈ പൊതുമേഖല സ്ഥാപനം മേയ് മാസത്തില്‍ നടത്തിയ ഐപിഒയിലൂടെ സമാഹരിച്ചത്. ഇഷ്യു പ്രൈസ് 949 രൂപയായിരുന്നു, എന്നാല്‍ ഇപ്പോള്‍ 30 ശതമാനത്തിലധികം ഇടിവിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. 650-660 രൂപയ്ക്കടുത്താണ് നിലവില്‍ എല്‍ഐസിയുടെ ഓഹരി വില.
എല്‍ഐസി കിതച്ചെങ്കിലും കമ്പനിയുടെ ഐപിഒയുമായി ബന്ധപ്പെട്ട് ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ മികച്ച വര്‍ധനയുണ്ടായത് വിപണിക്ക് നേട്ടമായി. 2022 ജനുവരിയില്‍ മാത്രം 34 ലക്ഷം ഡിമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്. ഇന്ത്യയുടെ അരാംകോ നിമിഷമെന്നെല്ലാം വിശേഷിപ്പിച്ചായിരുന്നു എല്‍ഐസിയുടെ ഐപിഒയ്ക്ക് മുമ്പുള്ള ആഘോഷങ്ങള്‍.
25 കോടിയിലധികം പോളിസി ഉടമകളുണ്ട് എല്‍ഐസിക്ക്. അതിനാല്‍ തന്നെ ഓഹരി വില്‍പ്പനയും തുടര്‍ന്നുള്ള പ്രകടനവുമെല്ലാം സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടേത് പോലെ ചരിത്രം സൃഷ്ടിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എല്‍ഐസി ഐപിഒക്ക് ശേഷം ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന ദൃശ്യമായില്ലെന്നതും ശ്രദ്ധേയമാണ്.
നവംബര്‍ മാസത്തില്‍ 18 ലക്ഷം അക്കൗണ്ടുകള്‍ മാത്രമാണ് പുതുതായി ചേര്‍ക്കപ്പെട്ടത്. പോയ വര്‍ഷം നവംബറില്‍ ഇത് 34 ലക്ഷമായിരുന്നു. മൊത്തം ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഇപ്പോള്‍ 10.6 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
നഷ്ടം വരുത്തിയ മറ്റ് ഓഹരികള്‍
എജിഎസ് ട്രാന്‍സാക്റ്റ് ടെക്‌നോളജീസ്, ഡല്‍ഹിവെറി, ഉമ എക്‌സ്‌പോര്‍ട്‌സ്, ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് എന്നിവയാണ് എല്‍ഐസിക്ക് പുറമെ ഇഷ്യു പ്രൈസിനേക്കാള്‍ കുറഞ്ഞ വിലയില്‍ വ്യാപാരം നടത്തുന്ന മറ്റ് ഓഹരികള്‍.
60 ശതമാനത്തോളമാണ് എജിഎസ് ട്രാന്‍സാക്റ്റ് ടെക്‌നോളജീസിന്റെ ഓഹരിവിലയില്‍ വന്ന ഇടിവ്.






