കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവിന് അംഗീകാരംഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴിപാചക വാതക പ്രതിസന്ധി: പകരം ഇന്ധനമായി എഥനോൾ ഉപയോഗം പരിഗണിക്കാൻ കേന്ദ്രംകൊച്ചി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‍ലൈൻ വരുന്നു; കന്യാകുമാരി വഴി ആകെ ദൂരം 425 കിലോമീറ്റർഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുതിച്ചുചാട്ടം

വരുന്നയാഴ്ച വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

മുംബൈ: അടുത്തയാഴ്ച ദലാല്‍ സ്ട്രീറ്റ് പ്രകടനത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ചുവടെ.

1) പണപ്പെരുപ്പം
വരുന്നയാഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഡാറ്റ, തിങ്കളാഴ്ച പുറത്തുവിടുന്ന ഓഗസ്റ്റ് പണപ്പെരുപ്പ കണക്കുകളാണ്. ഈ മാസം അവസാനം ധനനയ അവലോകന യോഗം നടക്കാനിരിക്കെയാണ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരുന്നത്. സിപിഐ പണപ്പെരുപ്പം ഓഗസ്റ്റിലും 6.7 ശതമാനത്തില്‍ തുടരുമെന്ന് ബാര്‍ക്ലേസ് മാനേജിംഗ് ഡയറക്ടറും സാമ്പത്തിക വിദഗ്ധനുമായ രാഹുല്‍ ബജോറിയ പറഞ്ഞു.

ഭക്ഷ്യവിലകളിലെ തുടര്‍ച്ചയായ വര്‍ദ്ധന, കോര്‍ സിപിഐയിലെ ഇടിവിനാല്‍ നികത്തപ്പെടും എന്നതിനാലാണ് ഇത്. ജൂലൈയില്‍ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 6.71 ശതമാനമായിരുന്നു. പണപ്പെരുപ്പ തോതുമായി ഒത്തുനോക്കിയായിരിക്കും ആര്‍ബിഐ ധനനയം പ്രഖ്യാപിക്കുക.

കൂടാതെ, ജൂലൈയിലെ വ്യാവസായിക ഉല്‍പ്പാദന ഡാറ്റയും തിങ്കളാഴ്ച പുറത്തുവിടും. ഓഗസ്റ്റ് മാസത്തെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) പണപ്പെരുപ്പം ബുധനാഴ്ചയാണ് പ്രഖ്യാപിക്കുക. ജൂലൈയില് 13.93 ശതമാനമായിരുന്ന ഡബ്ല്യുപിഐ ഓഗസ്റ്റില്‍ 13 ശതമാനമായി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2) യുഎസ് പണപ്പെരുപ്പം
ആഗോള വിപണികള്‍ ശ്രദ്ധിക്കുന്ന മറ്റൊരു പ്രധാന ഡാറ്റ ചൊവ്വാഴ്ച പുറത്തുവിടുന്ന യു.എസ് പണപ്പെരുപ്പ നിരക്കുകളാണ്. സെപ്റ്റംബര്‍ 20-21 തീയതികളില്‍ ഫെഡ് റിസര്‍വ് ധനനയ അവലോകന യോഗം നടക്കാനിരിക്കെയാണ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ നിരക്ക് വര്‍ദ്ധനകളിലേയ്ക്ക് ഫെഡ് റിസര്‍വ് നീങ്ങുമോ എന്ന കാര്യം ചൊവ്വാഴ്ചയറിയാന്‍ കഴിയും.

രണ്ട് ശതമാനം പണപ്പെരുപ്പം ലക്ഷ്യം വയ്ക്കുന്ന യു.എസ് കേന്ദ്രബാങ്ക് അതുകൊണ്ടുതന്നെ നിരക്ക് വര്‍ധന തുടര്‍ന്നേക്കാം, വിദഗ്ധര്‍ പറയുന്നു. 75 ബേസിസ് പോയിന്റാണ് പ്രതീക്ഷിക്കപ്പെടുന്ന വര്‍ധന.

3) എണ്ണവില
എണ്ണവില 90 ഡോളറിന് താഴെയായത് കഴിഞ്ഞയാഴ്ച ഇക്വിറ്റി വിപണികളെ സഹായിച്ചു. എന്നാല്‍ പിന്നീട് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 92.42 ഡോളറിലേയ്ക്കുയര്‍ന്നു. വില 100 ഡോളറിന് താഴെ നില്‍ക്കുന്നത് ഓഹരിവിപണികളെ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളും മാന്ദ്യഭീതിയുമാണ് വില ഇടിവിന് കാരണമാകുന്നത്. എന്നാല്‍ വില സ്ഥിരത നിലനിര്‍ത്താന്‍ ഉത്പാദനം ചുരുക്കുകയാണ് ഒപെക് രാഷ്ട്രങ്ങള്‍.

4) ഇന്ത്യന്‍ രൂപ
എണ്ണവിലയിലെ തിരുത്തലും വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) വാങ്ങലുകളും റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപയെ ഉയര്‍ത്തി. എന്നാല്‍ ഇത് താല്‍ക്കാലികമാണെന്നും വരും ആഴ്ചകളില്‍ കറന്‍സി 81-82 ലെവലിലേക്ക് വീണ് ദുര്‍ബലമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ഫെഡ് റിസര്‍വ്, റിസര്‍വ് ബാങ്ക് നിരക്ക് വര്‍ദ്ധന കാരണം രൂപ വീണ്ടും ദുര്‍ബലമാകും, എല്‍കെപി സെക്യൂരിറ്റീസിലെ വൈസ് പ്രസിഡന്റും റിസര്‍ച്ച് അനലിസ്റ്റുമായ ജതീന്‍ ത്രിവേദി പറഞ്ഞു. ഡോളറിന് 79.72 എന്ന നിരക്കിലാണ് നിലവില്‍ രൂപയുള്ളത്.

5) വിദേശ നിക്ഷേപം
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നത് തുടര്‍ന്നത് വിപണിയെ പോസിറ്റീവാക്കി. വിദേശ നിക്ഷേപം തുടരുകയാണെങ്കില്‍, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ റാലി തുടരുമെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച എഫ്‌ഐഐകള്‍ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) 6,100 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

സെപ്റ്റംബറില്‍ ഇതുവരെ 3,837 കോടി രൂപയുടെ നിക്ഷേപം അവര്‍ നടത്തി. ഓഗസ്റ്റില്‍ 22,000 കോടി രൂപയും ഒഴുക്കി. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) കഴിഞ്ഞയാഴ്ച 352 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി.

എഫ്‌ഐഐ നിക്ഷേപം തുടരുന്ന പക്ഷം വിപണി പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു.

X
Top