
കൊച്ചി: സമുദ്രോൽപ്പന്നങ്ങളുടെ ആഗോള കയറ്റുമതി വിപണി സുരക്ഷിതമാക്കാനും അന്താരാഷ്ട്ര സുസ്ഥിരതാ അംഗീകാരങ്ങൾ സ്വന്തമാക്കാനുമായി സംസ്ഥാന ഫിഷറീസ് മേഖലയിൽ സമഗ്ര നയരൂപീകരണത്തിന് തുടക്കം. ഇതിന്റെ ഭാഗമായി ശാസ്ത്രജ്ഞർ തയാറാക്കിയ ‘കരട് കേരള സംസ്ഥാന ഫിഷറീസ് മാനേജ്‌മെന്റ് പ്ലാൻ (FMP)’ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സീഫുഡ് ഹൗസിൽ ചേർന്ന വാർഷിക പങ്കാളിത്ത അവലോകന യോഗത്തിൽ അവതരിപ്പിച്ചു.
സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SEAI) സംഘടിപ്പിച്ച യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകൾ, സമുദ്ര ഗവേഷണ സ്ഥാപനങ്ങൾ, കയറ്റുമതി രംഗത്തെ പ്രമുഖർ, അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.
ഐ.സി.എ.ആർ – കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ശാസ്ത്രജ്ഞരാണ് സംസ്ഥാനത്തിനായുള്ള പുതിയ കരട് മാനേജ്‌മെന്റ് പദ്ധതി തയാറാക്കിയത്. പ്രജനന ഘട്ടത്തിലുള്ള ചെറുമീനുകളെ പിടിക്കുന്നത് തടയൽ, മീൻപിടുത്ത വലകളുടെ കണ്ണികളുടെ വലുപ്പം ക്രമീകരിക്കൽ, ശാസ്ത്രീയമായ ട്രോളിംഗ് നിയന്ത്രണങ്ങൾ എന്നിവയിലൂടെ കടൽസമ്പത്ത് വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദേശ വിപണികളിൽ ഏറെ നിർണായകമായ മരീൻ സ്റ്റേവാർഡ്ഷിപ്പ് കൗൺസിലിന്റെ (MSC) സുസ്ഥിരതാ സർട്ടിഫിക്കേഷൻ അടുത്ത ഒരു വർഷത്തിനകം കേരളത്തിലെ ചെമ്മീൻ, കണവ മേഖലകൾക്ക് സ്വന്തമാക്കാൻ ഈ പദ്ധതി വഴിയൊരുക്കും.






