
കൊച്ചി: പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ഡിജിറ്റൽ ലേണിംഗ് വീക്ക് 2025-ൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ എഡ്യൂപോർട്ട് മികച്ച പ്രകടനം കാഴ്ചവച്ചു. വിദ്യാഭ്യാസ മേഖലയിൽ നിർമിത ബുദ്ധി (എഐ) വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആഗോള ചര്‍ച്ചയ്ക്കായി നയ രൂപകര്‍ത്താക്കള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ ഒത്തുചേർന്ന ഉച്ചകോടി “എ.ഐയും വിദ്യാഭ്യാസത്തിന്റെ ഭാവിയും” എന്ന തീമിലാണ് ഡിജിറ്റൽ ലേണിംഗ് വീക്ക് സംഘടിപ്പിച്ചത്.
വ്യക്തിഗത വിദ്യാഭ്യാസ രംഗത്ത് എഐ സഹായത്തോടെ മുന്നേറ്റമുണ്ടാക്കിയ എഡ്യൂപോർട്ടിനെ പ്രതിനിധീകരിച്ച് സ്ഥാപകൻ അജാസ് മുഹമ്മദ് ഉച്ചകോടിയിൽ പങ്കെടുത്തു. ഇന്ത്യയിലെ ആദ്യ അഡാപ്റ്റീവ് ലേണിംഗ് പ്ലാറ്റ്‌ഫോമായ അഡാപ്റ്റ് എഐയാണ് എഡ്യൂപോർട്ടിന്റെ ഫ്‌ളാഗ്ഷിപ്പ് ഉത്പന്നം. ഓരോരുത്തരുടെയും കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ്, അവയെ മെച്ചപ്പെടുത്തുന്നതിന്, പ്രത്യേകമായി എഐ സഹായത്തോടെ പാഠ്യപദ്ധതികൾ തയ്യാറാക്കുകയാണ് ഇതിന്റെ പ്രത്യേകത.
ഓരോ നൂറ്റാണ്ടിലും വിദ്യാഭ്യാസത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച അജാസ് മുഹമ്മദ് പറഞ്ഞു. എല്ലാ വിദ്യാർഥികൾക്കും ‘അരിസ്റ്റോട്ടിൽ’ കിട്ടാനാകില്ലെങ്കിലും സാങ്കേതികവിദ്യയും എഐയും ഉപയോഗിച്ച് ആ കുറവ് ഒരുപരിധി വരെ നികത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ എ.ഐയുടെ സാധ്യതകളും വെല്ലുവിളികളും ചർച്ചയായ ഉച്ചകോടിയിൽ, അധ്യാപന രീതികളും പാഠ്യപദ്ധതികളും മെച്ചപ്പെടുത്തുന്നതിൽ എ.ഐ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാണിക്കപ്പെട്ടു.