
തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയിൽനിന്ന് ഈ വർഷം ഡിസംബർവരെ 23,000 കോടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി. ഇത് കഴിഞ്ഞവർഷത്തെക്കാൾ കുറവാണ്. ഇതിൽ 2800 കോടി പുതിയസർക്കാർ അധികാരമേൽക്കുന്നതിനു മുന്നോടിയായി വരുന്ന ചൊവ്വാഴ്ചതന്നെ കടമെടുക്കുന്നുണ്ട്.
ഈ മാസം ക്ഷേമപെൻഷൻ. ശമ്പളം, പെൻഷൻ എന്നിവ നൽകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. അതിരൂക്ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി പുതിയ സർക്കാരിന് ആദ്യമാസങ്ങളിൽത്തന്നെ കടുത്ത വെല്ലുവിളിയാവും.
കഴിഞ്ഞവർഷം ഡിസംബർവരെ 29,500 കോടി കടമെടുക്കാൻ അനുവദിച്ചിരുന്നു. ഇത്തവണ ഏകദേശം ആറായിരം കോടി രൂപയുടെ കുറവുണ്ട്. കണക്കുകളെക്കുറിച്ച് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അന്തിമാനുമതി നൽകുന്നതിനുമുമ്പ് 4700 കോടി എടുക്കാൻ കഴിഞ്ഞമാസം താത്കാലിക അനുമതി നൽകിയിരുന്നു. അതുകൂടി ചേർത്താണ് ഇപ്പോൾ 23,000 കോടി അനുവദിച്ചിരിക്കുന്നത്.
ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്നാണ് വാഗ്ദാനം. ഇതു നടപ്പാക്കിയാൽ മാസം 1680 കോടി രൂപ വേണ്ടിവരും.






