
കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന കള്ളിയത്ത് ഗ്രൂപ്പിന്റെ ‘പ്രോജക്ട് ഗ്രീന്‍ കോര്‍’ എന്ന ബൃഹദ് പദ്ധതിക്ക് കഞ്ചിക്കോട് ഗാഷ സ്റ്റീലിൽ തറക്കല്ലിട്ടു.
ഇന്‍ഡക്ഷന്‍ മെല്‍റ്റിംഗ് ഫര്‍ണസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ടെക്നോളജി ടിഎംടി പ്ലാന്റാകും ഇത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 110 കോടി രൂപയുടെയും രണ്ടാം ഘട്ടത്തില്‍ 400 കോടി രൂപയുടെയും നിക്ഷേപമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ 1000 തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുക.
പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. ചടങ്ങില്‍ മലമ്പുഴ എം.എൽ എ എ. പ്രഭാകരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ മിർ മുഹമ്മദ് അലി, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്, പുതുശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ മിൻമിനി തുടങ്ങിയവർ പങ്കെടുത്തു.
ദക്ഷിണേന്ത്യയിലെ മുന്‍നിര ഗ്രീന്‍ സ്റ്റീല്‍, ടി.എം.ടി ബ്രാന്‍ഡായി നേതൃനിരയില്‍ സ്ഥാനമുറപ്പിക്കാന്‍ പ്രൊജക്ട് ഗ്രീന്‍ കോറിലൂടെ കമ്പനിക്ക് സാധിക്കുമെന്ന് കള്ളിയത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ നൂര്‍ മുഹമ്മദ് നൂര്‍ഷാ പറഞ്ഞു.
എ.ഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സീറോ-കംബസ്റ്റിയന്‍ സംവിധാനം, തത്സമയ ഓട്ടോമേഷന്‍, എമിഷന്‍ കണ്‍ട്രോള്‍, സീറോ-വേസ്റ്റ് എന്നിവയും പ്രൊജക്ട് ഗ്രീന് കോറിന്റെ പ്രത്യേകതകളാണ്.
ഭാവിയില്‍ നൂതനവും ഒപ്പം കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ നിര്‍മാണരീതി രൂപകല്‍പ്പന ചെയ്യുക എന്ന കമ്പനിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് പദ്ധതിയെന്ന് കള്ളിയത്ത് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ദിർഷ കെ. മുഹമ്മദ് പറഞ്ഞു.
പ്രീമിയം ടി.എം.ടി ബാറുകളുടെ മുന്‍നിര നിര്‍മാതാക്കളും വിതരണക്കാരുമാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റീല്‍ നിര്‍മാണ കമ്പനികളില്‍ ഒന്നായ കള്ളിയത്ത് ഗ്രൂപ്പ്. കള്ളിയത്ത് ടിഎംടി, ഭാരതി ടിഎംടി എന്നീ ബ്രാന്‍ഡുകളിലൂടെ പാര്‍പ്പിട, വാണിജ്യ, പൊതുമേഖലാ പദ്ധതികളില്‍ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നതിന് ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്.