
മുംബൈ: റിലയൻസ് ജിയോ ഐപിഒ വൈകില്ല. ലിസ്റ്റിംഗ് ഉടനെന്ന സൂചനയുമായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. 2026 ന്റെ ആദ്യ പകുതിയിൽ ജിയോ ലിസ്റ്റ് ചെയ്യാനാണ് റിലയൻസ് ലക്ഷ്യമിടുന്നതെന്ന് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ കമ്പനിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരിക്കുമെന്നും മുകേഷ് അംബാനി സൂചിപ്പിച്ചു.
സർക്കാർ ഐപിഒ മാനദണ്ഡങ്ങൾ ലഘൂകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. അഞ്ചു ലക്ഷം കോടി രൂപയിൽ കൂടുതൽ പോസ്റ്റ്-ഇഷ്യു മൂല്യനിർണ്ണയമുള്ള കമ്പനികൾക്ക് 2.5 ശതമാനം ഓഹരികൾ ലയിപ്പിക്കാൻ ധനകാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ജിയോയുടെ ലിസ്റ്റിംഗ് പ്ലാനുകൾക്ക് ഈ റെഗുലേറ്ററി മാറ്റങ്ങൾ നിർണായകവുമായിരുന്നു.
മെയിൽ സെബിയിൽ ഡിആർഎച്ച്‌പി ഫയൽ ചെയ്യുമെന്നാണ് സൂചന. 18000 കോടി രൂപ മൂല്യം കൽപ്പിക്കുന്ന ജിയോ ലിസ്റ്റിങ്ങിന് ശേഷം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിൽ ഒന്നായി മാറും.
ഏകദേശം 33,000 കോടി രൂപ മുതൽ 40,000 കോടി രൂപ വരെ ഐപിഒയിലൂടെ സമാഹരിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആകാൻ സാധ്യതയുണ്ട്. ഇതിൻ്റെ സൂചനകളും മുകേഷ് അംബാനി തന്നെ നൽകിയിരുന്നു. റിലയൻസ് ഏകദേശം 2.5 ശതമാനം ഓഹരികൾ വിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ സെബി മാനദണ്ഡങ്ങൾ ഗുണം ചെയ്യും
രാജ്യത്തെ മെഗാ-ഐപിഒകൾക്ക് പ്രധാന തടസമായിരുന്നത് ലിക്വിഡിറ്റിക്ക് തടസപ്പെടുത്തുന്ന മാനദണ്ഡങ്ങളായിരുന്നു. സെബി വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങൾ റിലയൻസിന് സഹായകരമാകും.
5 ലക്ഷം കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള കമ്പനികളുടെ ഐപിക്ക് നേരത്തെ ഇക്വിറ്റി അനുപാതത്തിൻ്റെ 5% ഒറ്റയടിക്ക് ഓഫ്‌ലോഡ് ചെയ്യണമായിരുന്നു. ഇനി 2. 5 ശതമാനം ഓഹരികൾ ഡൈല്യൂട്ട് ചെയ്താൽ മതിയാകും. അതുപോലെ പൊതു ഓഹരി ഉടമകൾക്ക് കൈവശം വക്കാവുന്ന ഓഹരികളിൽ കൊണ്ടുവന്നിരിക്കുന്ന മാറ്റവും റിലയൻസിന് ഗുണമാകും.
25 ശതമാനം മിനിമം പബ്ലിക് ഷെയർഹോൾഡിങ് മാനദണ്ഡങ്ങളിൽ ഇളവുണ്ട്. ലിസ്റ്റിങ്ങിന് ശേഷം 10 വർഷത്തെ സമയപരിധി ലഭിക്കും എന്നതും ജിയോ ലിസ്റ്റിങ്ങിന് ഗുണം ചെയ്യും.
റിലയൻസിന് 10 വർഷത്തേക്ക് ഓഹരികളുടെ ഭൂരിപക്ഷ നിയന്ത്രണം നിലനിർത്താനും കമ്പനി വളരുന്നതിനനുസരിച്ച് ഓഹരികൾ ക്രമേണ കുറച്ച് സപ്ലൈ ഓവർഹാംഗ് തടയാനും സഹായിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ.






