മുംബൈ: നീമ്രാന ആസ്ഥാനമായുള്ള നിർമാണ യൂണിറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ പൂർണമായും ഇൻഷുറൻസ് ചെയ്ത 150 കോടി രൂപയുടെ ആസ്തികൾ നശിച്ചതായി കൺസ്യൂമർ ഇലക്ട്രിക്കൽ ഗുഡ്സ് നിർമാതാക്കളായ ഹാവെൽസ് ഇന്ത്യ അറിയിച്ചു.
2022 ജൂലൈ 27നാണ് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ നീമ്രാനയിലുള്ള ഹാവെൽസ് ഫാക്ടറിയിൽ വൻ തീപിടിത്തമുണ്ടായത്. മനുഷ്യനഷ്ടമോ പരിക്കോ ഉണ്ടായിട്ടില്ലെന്നും, പ്ലാന്റിലെ മുഴുവൻ കെട്ടിടവും മെഷിനറികളും ഇൻവെന്ററികളും പൂർണമായും ഇൻഷുറൻസ് ചെയ്‌തിട്ടുണ്ടെന്നും ഹാവെൽസ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് വാട്ടർ ഹീറ്റർ പ്ലാന്റാണ് ഹാവെൽസിന്റെ നീമ്രാന യൂണിറ്റ്. 2004-ൽ സ്ഥാപിതമായതും 1,94,249 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതുമായ ഹാവെൽസിന്റെ ഈ സൗകര്യം ലൈറ്റിംഗ് ഫർണിച്ചറുകൾ, സിഎഫ്എൽ, എഛ്ഐഡി ലാമ്പുകൾ, വാട്ടർ ഹീറ്റർ, മോട്ടോറുകൾ എന്നിവ നിർമ്മിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹാവെൽസ് ഇന്ത്യയുടെ വരുമാനം 13,888.53 കോടി രൂപയായിരുന്നു.