
ബെംഗളൂരു: 18,000 കോടി രൂപ ചെലവിട്ട് ഓഹരികള്‍ തിരികെ വാങ്ങാനുള്ള ഇന്‍ഫോസിസിന്റെ പദ്ധതിയില്‍ ഇന്ന് മുതല്‍ നിക്ഷേപകര്‍ക്ക് പങ്കെടുക്കാം. നവംബര്‍ 20 മുതല്‍ 27 വരെ നിക്ഷേപകര്‍ക്ക് ഓഹരികള്‍ തിരികെ നല്‍കുന്നതിന് അപേക്ഷിക്കാം. 1800 രൂപയ്‌ക്കാണ് ഇന്‍ഫോസിസ് ഓഹരികള്‍ തിരികെ വാങ്ങുന്നത്.
ഇന്നലെ ഇന്‍ഫോസിസിന്റെ ഓഹരി വില മൂന്നര ശതമാനം ഉയര്‍ന്നു. 1539.80 രൂപയാണ് രാവിലെ 10.30ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. 10 കോടി ഓഹരികളാണ് ഇന്‍ഫോസിസ് തിരികെ വാങ്ങുന്നത്. ഇത് കമ്പനിയുടെ മൊത്തം അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ 2.41 ശതമാനം വരും. സെപ്‌റ്റംബര്‍ 11നാണ് 18,000 കോടി രൂപ ചെലവിട്ട് ഓഹരികള്‍ തിരികെ വാങ്ങാനുള്ള പദ്ധതിക്ക് ഇന്‍ഫോസിസ് ബോര്‍ഡ് അനുമതി നല്‍കിയത്.
ഇന്‍ഫോസിസ് ഓഹരികള്‍ തിരികെ വാങ്ങുന്നതിനായി ഇത്രയും തുക ചെലവഴിക്കുന്നത് ആദ്യമായാണ്. കമ്പനിയുടെ സഹസ്ഥാപകരായ നാരായണമൂര്‍ത്തി, നന്ദന്‍ നിലേകനി, സുധാ മൂര്‍ത്തി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രൊമോട്ടര്‍മാര്‍ ഓഹരി തിരികെ വാങ്ങുന്നതില്‍ പങ്കുകൊള്ളില്ലെന്ന് നേരത്തെ എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു.
നിലവില്‍ ഇന്‍ഫോസിസിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത 13.05 ശതമാനമാണ്. 2017ല്‍ ഓഹരികള്‍ തിരികെ വാങ്ങാന്‍ തുടങ്ങിയതിനു ശേഷം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും വലിയ ഓഹരി തിരികെ വാങ്ങല്‍ സ്‌കീമാണ് ഇന്‍ഫോസിസ് നടപ്പിലാക്കുന്നത്. ഇതിന് മുമ്പ് 2022ലാണ് ഇന്‍ഫോസിസ് നിക്ഷേപകരില്‍ നിന്നും ഓഹരികള്‍ തിരികെ വാങ്ങിയത്.
2022ല്‍ ഓഹരികള്‍ തിരികെ വാങ്ങുന്നതിനായി ഇന്‍ഫോസിസ് 9300 കോടി രൂപയാണ് ചെലവിട്ടിരുന്നുത്. 2022 ഡിസംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെയാണ് ഓഹരികള്‍ തിരികെ വാങ്ങുന്ന പ്രക്രിയ നീണ്ടുനിന്നത്. അഞ്ച് കോടി ഓഹരികള്‍ തുറന്ന വിപണിയിലെ ഇടപാടുകള്‍ വഴി കമ്പനി തിരികെ വാങ്ങി. ഇത്തവണ തിരികെ വാങ്ങുന്നത് അതിന്റെ ഇരട്ടി ഓഹരികളാണ്.






