
ന്യൂഡൽഹി: 2030-ഓടെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) വിപണി 20 ലക്ഷം കോടി രൂപയായി വളരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. സിഐഐ-ഐടിസി സെന്റര്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
നിലവില്‍ ഇന്ത്യയില്‍ 57 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഈ മേഖല വരും വര്‍ഷങ്ങളില്‍ ഏകദേശം അഞ്ച് കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തെ വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗഡ്കരി പറഞ്ഞു. താന്‍ ചുമതലയേല്‍ക്കുമ്പോള്‍ 14 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വലുപ്പം ഇപ്പോള്‍ 22 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ, മികച്ച ഗുണനിലവാരവും കുറഞ്ഞ നിര്‍മ്മാണച്ചെലവും വഴി ഒന്നാം സ്ഥാനത്തെത്തുമെന്ന ആത്മവിശ്വാസത്തിലാണ്.
ഫോസില്‍ ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും, ഇത് രാജ്യത്ത് രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജൈവ ഇന്ധനങ്ങളും ബദല്‍ മാര്‍ഗ്ഗങ്ങളുമാണ് ഭാവിയിലേക്കുള്ള വഴി. ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം ഒരു ലക്ഷം ഇലക്ട്രിക് ബസുകള്‍ ആവശ്യമുണ്ടെങ്കിലും നിലവില്‍ 50,000 മുതല്‍ 60,000 വരെ ബസുകള്‍ മാത്രമാണ് നിര്‍മ്മിക്കാന്‍ കഴിയുന്നത് എന്നും, ഈ ഉത്പാദന ശേഷി ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് ചെലവ് നിലവിലുള്ള 10 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം.
പുതിയ എക്‌സ്പ്രസ് വേകളും സാമ്പത്തിക ഇടനാഴികളും വഴി ലോജിസ്റ്റിക്‌സ് ചെലവ് നേരത്തെ 16 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി.






