
മുംബൈ: വിപണി മൂല്യം അടിസ്ഥാനമാക്കിയുള്ള ആഗോള പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എഐ മേഖലയിലെ കുതിച്ചുചാട്ടം മൂലം കൊറിയൻ വിപണിയിലുണ്ടായ മുന്നേറ്റമാണ് ഇന്ത്യൻ വിപണിയെ പിന്നിലാക്കിയത്. അഞ്ച് ലക്ഷം കോടി ഡോളർ വിപണി മൂല്യവുമായി ദക്ഷിണ കൊറിയ ആറാം സ്ഥാനത്തെത്തിയപ്പോൾ 4.8 ലക്ഷം കോടിയുമായി ഇന്ത്യ ഏഴാമതായി.
പത്ത് വർഷത്തിനിടെ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യൻ വിപണി ഈ വർഷം മാത്രം ഇതുവരെ 11 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഊർജ പ്രതിസന്ധി, പണപ്പെരുപ്പം, കാലവർഷം കുറയുമെന്ന പ്രവചനം തുടങ്ങിയവയാണ് പ്രതികൂലമായി ബാധിച്ചത്.
വിപണി മൂല്യവും ആഗോള റാങ്കിങും
ബ്ലൂംബെർഗ് പുറത്തുവിട്ട കണക്കു പ്രകാരം അന്താരാഷ്ട്ര വിപണിയിൽ കാര്യമായ മാറ്റം പ്രകടമായി.
ദക്ഷിണ കൊറിയൻ വിപണിയിൽ ഈ വർഷം 85 ശതമാനം വർധനവുണ്ടായി. വിപണി മൂല്യം അഞ്ച് ലക്ഷം കോടി ഡോളറിലെത്തി.
വിപണി മൂല്യം 4.8 ലക്ഷം കോടി ഡോളറായതോടെ ഇന്ത്യ ഏഴാം സ്ഥാനത്തെത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ച തായ്വാൻ ഇന്ത്യയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം
സെമികണ്ടക്ടർ ഭീമന്മാരായ സാംസങ് ഇലക്ട്രോണിക്‌സ്, എസ്.കെ. ഹൈനിക്‌സ് എന്നിവ ഒരു ലക്ഷം കോടി ഡോളർ വിപണി മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചു. കൊറിയൻ സൂചികയായ കോസ്പിയിലെ (KOSPI) വലിയൊരു ഭാഗം ഈ കമ്പനികളുടേതാണ്.
തായ്‌വാൻ വിപണിയുടെ 40-50% മൂല്യം ടി.എസ്.എം.സി (TSMC) എന്ന കമ്പനിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
പ്രകടനം (2026 ഇതുവരെ):
ദക്ഷിണ കൊറിയ (KOSPI): +99%
തായ്‌വാൻ: +55%
യുഎസ് (Nasdaq): +21%
ഇന്ത്യ: -11%
വെല്ലുവിളികൾ
എഐ മേഖലയിലെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്താൻ സാധിക്കാത്തത് ഇന്ത്യയെ ‘ആന്റി-എഐ ട്രേഡ്’ എന്ന നിലയിലേക്ക് മാറ്റി.
ക്രൂഡ് ഓയിൽ വിലവർധന ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (CAD), ധനക്കമ്മി, ജിഡിപി വളർച്ച എന്നിവയെ ദോഷകരമായി ബാധിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത തടസ്സവും യുദ്ധ സാഹചര്യവും എണ്ണവില കൂട്ടി.
കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് ഇത്തവണ കാലവർഷം ശരാശരിയുടെ 90% മാത്രമേ ഉണ്ടാകൂ. കാർഷിക മേഖലയെയും കമ്പനികളുടെ വരുമാനത്തെയും പണപ്പെരുപ്പത്തെയും ഇത് ബാധിക്കും.






