കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്

ഇന്ത്യ- റഷ്യ പ്രതിരോധ കരാർ പ്രാബല്യത്തിലായി

ന്യൂഡൽഹി: പാകിസ്താനോട് പരസ്യമായി ചായ്‌വ്‌ പ്രകടിപ്പിക്കുന്ന അമേരിക്കൻ നീക്കങ്ങൾക്കിടെ റഷ്യയുമായി ഒപ്പിട്ടിരുന്ന തന്ത്രപ്രധാനമായ കരാർ പ്രാബല്യത്തിലാക്കി ഇന്ത്യ. ഇരുരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രതിരോധ രംഗത്ത് തന്ത്രപ്രധാനമായ കരാറാണ് പ്രാബല്യത്തിലായിരിക്കുന്നത്.

‘റെസിപ്രോക്കൽ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക്‌സ് സപ്പോർട്ട്’ (RELOS) എന്ന, പരസ്പരം സൈനിക താവളങ്ങളും സേനയെയും വിന്യസിക്കാൻ അനുമതി നൽകുന്ന കരാറാണ് പ്രാബല്യത്തിലായിരിക്കുന്നത്. യുദ്ധസാഹചര്യങ്ങളിൽ പോലും ഇരുരാജ്യങ്ങൾക്കും പരസ്പരം സൈന്യത്തെയും യുദ്ധസാമഗ്രികളെയും വിന്യസിക്കാൻ ഈ കരാർ അനുമതി നൽകുന്നുവെന്നതാണ് സവിശേഷത.

2025 ഫെബ്രുവരിയിൽ ഒപ്പിട്ട ഈ കരാർ ഈ വർഷം ജനുവരി 12-നാണ് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതെങ്കിലും ഇതിന്റെ കൂടുതൽ വിവരങ്ങൾ റഷ്യൻ പോർട്ടലിലൂടെ ഇപ്പോഴാണ് പുറംലോകം അറിഞ്ഞത്. അമേരിക്കയുടെ ഉപരോധ ഭീഷണികൾ നിലനിൽക്കുമ്പോഴും റഷ്യയുമായുള്ള ദീർഘകാല പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ഇന്ത്യ ഇതിലൂടെ ചെയ്യുന്നത്.

കരാർ പ്രകാരം 3000 സൈനികർ, അഞ്ച് യുദ്ധക്കപ്പലുകൾ, പത്ത് സൈനിക വിമാനങ്ങൾ എന്നിവയെ വരെ ഇത്തരത്തിൽ പരസ്പരം വിന്യസിക്കാം. അഞ്ച് വർഷത്തേക്കാണ് കരാറെങ്കിലും കാലാവധി കഴിയുന്ന മുറയ്ക്ക് കരാർ സ്വയം പുതുക്കപ്പെടും.

സൈനിക താവളങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും ലോജിസ്റ്റിക്‌സ് പിന്തുണയ്ക്കുമായി ഇരുരാജ്യങ്ങൾക്കും ഉപയോഗിക്കാം. ട്രംപ് ഭരണത്തിൻ കീഴിൽ അമേരിക്ക, പാകിസ്താനോടും അവിടുത്തെ സൈനിക മേധാവി അസിം മുനീറിനോടും കൂടുതൽ താല്പര്യം കാണിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കമെന്നതാണ് ശ്രദ്ധേയം.

മുൻപ് അമേരിക്കയുമായി ഇന്ത്യ സമാനമായ കരാർ ഒപ്പിട്ടിരുന്നു. ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മൊറാണ്ടം ഓഫ് എഗ്രിമെന്റ് (LEMOA) എന്ന കരാറിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും, അതിൽ സൈന്യത്തെ വിന്യസിക്കാൻ അനുമതിയില്ല. എന്നാൽ, റഷ്യയുമായുള്ള കരാർ ഇരുരാജ്യങ്ങൾക്കും ഇതിനേക്കാൾ വിപുലമായ അധികാരങ്ങൾ നൽകുന്നു. അമേരിക്കയുടെ പാക് ചായ്‌വ്‌ ഇന്ത്യയെ റഷ്യയോട് കൂടുതൽ അടുപ്പിക്കാൻ കാരണമായെന്ന് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നു.

ആർട്ടിക് മേഖലയിലെ റഷ്യൻ തുറമുഖങ്ങളിലേക്ക് (വ്‌ലാഡിവോസ്റ്റോക് മുതൽ മുർമാൻസ്‌ക് വരെ) ഇന്ത്യക്ക് ഇതിലൂടെ നേരിട്ട് പ്രവേശനം ലഭിക്കും. ഇറാൻ യുദ്ധം കാരണം ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ധന വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ, റഷ്യയുടെ യാമൽ പെനിൻസുലയിൽനിന്ന് പ്രകൃതിവാതക ഇറക്കുമതി വർദ്ധിപ്പിക്കാൻ ഇത് ഇന്ത്യയെ സഹായിക്കും.

പകരം, ഇന്ത്യൻ സമുദ്ര മേഖലയിൽ റഷ്യയ്ക്ക് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും കരാർ വഴിതുറക്കും. ഇൻഡോ- പസഫിക് മേഖലയിൽ റഷ്യയ്ക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം കരാറിലൂടെ ലഭിക്കും. ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും സൈനികരെ വിന്യസിക്കാനും ഇന്ത്യയിലെ കരാർ പ്രകാരം അനുമതിയുള്ള താവളങ്ങൾ റഷ്യയ്ക്ക് ഉപയോഗിക്കാനാകും.

ഇൻഡോ-പസഫിക് മേഖലയിൽ റഷ്യയുടെ സ്വാധീനം വർധിക്കുന്നതിന് കരാർ വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്. മധ്യേഷ്യയിലെ സാഹചര്യങ്ങൾ പ്രതികൂലമായിരിക്കുന്ന പശ്ചാത്തലത്തിൽ കരാർ റഷ്യയ്ക്കും ഏറെ പ്രയോജനം നൽകും.

X
Top