
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിനൊരുങ്ങവെ ഉഭയകക്ഷി ബന്ധം ദൃഢമാക്കണമെന്ന് റൊമാനിയ വിദേശകാര്യ മന്ത്രി ഒന ടോയു. ഇരു രാജ്യങ്ങളും വ്യാപാരകരാറില്‍ നിന്ന് പ്രയോജനം നേടാൻ തയ്യാറെടുക്കുമ്പോൾ നിക്ഷേപ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണെന്ന് ഒന ടോയു പറഞ്ഞു.
2025-ൽ ഇന്ത്യ-റൊമാനിയ വ്യാപാരം 120 കോടി ഡോളർ കവിഞ്ഞെന്നും 2024 നെ അപേക്ഷിച്ച് 20 ശതമാനത്തിലധികം വര്‍ധിച്ചെന്നും ഒന ടോയു വ്യക്തമാക്കി. ഉഭയകക്ഷി ബന്ധങ്ങളിലെ വർധിച്ചുവരുന്ന ആക്കം എടുത്തുകാണിച്ചുകൊണ്ടായിരുന്നു ടോയുയുടെ പ്രതികരണം.
ജിംനിച്ച് യോഗത്തോടനുബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ടോയു എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംയുക്ത സാമ്പത്തിക സഹകരണ കമ്മിഷനിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി.
നിക്ഷേപം ഇതിനകം തന്നെ ത്വരിതഗതിയിലായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയും റൊമാനിയയും തമ്മിലുള്ള വ്യാപാരം 2025 ൽ 120 കോടി ഡോളറിലെത്തി. ഇത് 2024 നെ അപേക്ഷിച്ച് 20 ശതമാനത്തിലധികം വർധനവാണ് കാണിക്കുന്നതെന്നും” ടോയു എക്‌സില്‍ കുറിച്ചു.
ഇന്ത്യയും റൊമാനിയയും തമ്മിലുള്ള ബന്ധം ആഴത്തില്‍ വ്യാപിപ്പിക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധരാണ്. ഈ വർഷം അവസാനം പ്രതീക്ഷിക്കുന്ന ഉന്നതതല സന്ദർശനങ്ങള്‍ക്കായി ഇരുരാജ്യങ്ങളും കാത്തിരിക്കുകയാണ്.
യുറോപ്യന്‍ യൂണിയന്‍ – ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ക്കും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് അടിത്തറ ഒരുക്കുകയാണ്. പ്രതിരോധ വ്യവസായം, പുനരുപയോഗ ഊർജ്ജം, ഉരുക്ക്, ഓട്ടോമോട്ടീവ്, വളങ്ങൾ, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളം ശക്തമായ സാധ്യതകളുള്ള ഭാവിയെക്കുറിച്ചും അവർ സൂചിപ്പിച്ചു.
ലെമെസോസിൽ യൂറോപ്യൻ യൂണിയൻ (ഇയു) വിദേശകാര്യ മന്ത്രിമാരുടെ അനൗപചാരിക മീറ്റിങില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. ഊർജ്ജ സുരക്ഷ, കണക്റ്റിവിറ്റി, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC), ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യം എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ വികസനങ്ങളെക്കുറിച്ചും രണ്ട് മന്ത്രിമാരും ചർച്ച ചെയ്‌തു. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിനെ “എല്ലാ ഇടപാടുകളുടെയും മാതാവ്” എന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചു.
ഇന്ത്യയുമായി സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്ന യൂറോപ്യൻ യൂണിയനിലെ അംഗമാണ് റൊമാനിയ. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കരാര്‍ അന്തിമരൂപത്തിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍.
ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ഒന്നിലധികം മേഖലകളിലെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.






