
ടെക് ഭീമനായ ഐബിഎം 2025ലെ അവസാന പാദത്തിൽ(നാലാം പാദം) തങ്ങളുടെ ജീവനക്കാരിൽ ഒരു ശതമാനം പേരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. ഏകദേശം 2700 ജീവനക്കാർ ഇതിൽ ഉൾപ്പെടും. ഈ പിരിച്ചുവിടൽ യുഎസ് ആസ്ഥാനമായുള്ള ചില ജോലികളെ ബാധിച്ചേക്കാമെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്തു.
2024 അവസാനം ഐബിഎമ്മിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 2.7 ലക്ഷമാണ്. എഐ, ബിസിനസ് പുനഃസംഘടന എന്നിവ മൂലം ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, മെറ്റ തുടങ്ങിയവയും അടുത്തിടെ വൻതോതിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിൽ ഐടി ഭീമനായ മൈക്രോസോഫ്റ്റും തങ്ങളുടെ 9000 ജീവനക്കാരെ പീരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ആകെ ജീവനക്കാരുടെ നാല് ശതമാനത്തോളം വരുമിത്. ഈ വർഷം നടത്തിയ മൂന്നാമത്തെ പിരിച്ചുവിടലായിരുന്നു ഇത്.മേയ് മാസത്തിൽ 6000 ജീവനക്കാരെയും ഒരാഴ്ചയ്ക്ക് ശേഷം 300 പേരെയും അവർ ഒഴിവാക്കിയിരുന്നു.
എഐയെ കൂടുതലായി ആശ്രയിക്കാനുള്ള തീരുമാനത്തിന്റെ പിന്നാലെയായിരുന്നു ഇത്.






