
കേരളത്തിൽ മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ മഞ്ഞൾ സംഭരിക്കുന്നതിനും സംവിധാനമൊരുക്കാൻ കൃഷി വകുപ്പ്. ഇതിനായി മഞ്ഞൾ അനുബന്ധ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ സിന്തെറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ കൃഷി മന്ത്രി പി പ്രസാദ് ചർച്ച നടത്തി. ഉയർന്ന ഗുണനിലവാരമുള്ള മഞ്ഞൾ ഉത്പാദിപ്പിക്കുന്നതും കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതും വഴി കർഷകർക്ക് മികച്ച വില ലഭ്യമാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
ഗുണനിലവാരമുള്ള മഞ്ഞൾ ഉത്പാദിപ്പിക്കാൻ കർഷകർക്ക് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. ഗുണനിലവാരവും മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന്റെ അളവും അനുസരിച്ച് കർഷകർക്ക് ഉയർന്ന വില ലഭ്യമാക്കാൻ കഴിയുമെന്ന് സിന്തൈറ്റ് പ്രതിനിധികൾ പറഞ്ഞു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഗുണമേന്മയുള്ള വിത്തുകൾ നൽകും. ഫാർമർ പ്രൊഡ്യൂസിംഗ് ഓർഗനൈസേഷനുകൾ വഴിയാണ് സംഭരണം. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. കേര (ക്ലൈമറ്റ് റെസിലിയൻസ് ആൻഡ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ) പദ്ധതിയുമായി ബന്ധപ്പെട്ട ഉത്പാദന സഖ്യം വഴിയാണ് ഇത് പ്രാവർത്തികമാക്കുന്നത്. സിന്തൈറ്റ് പ്രതിനിധികൾ, സംസ്ഥാന വില നിർണയ ബോർഡ് ചെയർമാൻ ഡോ. പി രാജശേഖൻ, അഡീഷണൽ ഡയറക്ടർമാരായ ടി ഡി മീന, എം ഒ രാജേഷ് കുമാർ, ജില്ലാ കൃഷി ഓഫീസർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.






