
കൊച്ചി: സമുദ്ര ആവാസവ്യവസ്ഥ, മത്സ്യബന്ധനം, അക്വാകൾച്ചർ എന്നിവ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്ന നാലാമത് ആഗോള മറൈൻ സിമ്പോസിയം (മീകോസ് 4) ഇന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) തുടങ്ങും. ലോകമെമ്പാടുമുള്ള സമുദ്ര ശാസ്ത്രജ്ഞർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായികൾ, കർഷകർ എന്നിവർ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളത്തിൽ പങ്കെടുക്കും. ഇന്ത്യൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ മുൻ ചെയർമാൻ ഡോ എസ് സോമനാഥ് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന അധ്യക്ഷത വഹിക്കും.
സിഎംഎഫ്ആർഐയുമായി സഹകരിച്ച് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സിമ്പോസിയം നടത്തുന്നത്. സമുദ്ര താപനിലയിലെ വർധനവ് പോലുള്ള ഭീഷണികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാ വ്യതിയാന പഠനങ്ങളിലുള്ള ചർച്ചകൾക്ക് സിമ്പോസിയം ഊന്നൽ നൽകും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ഏകദേശം 1,000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. നാല് പ്രധാന തീമുകളിലായി 500 ഓളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്ര കൃഷി, കാലാവസ്ഥാ വ്യതിയാനം, ഉത്പാദനം, വിപണനം, ഉപജീവന മാർഗം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ പഠനങ്ങൾ ചർച്ച ചെയ്യും. മത്സ്യസമ്പത്ത് കുറയൽ, സമുദ്ര മലിനീകരണം, പ്ലാസ്റ്റിക് ഭീഷണി തുടങ്ങി സമുദ്രമത്സ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങളെ നേരിടാൻ വിദഗ്ധർ രൂപരേഖ തയ്യാക്കും. സമുദ്ര ശാസ്ത്ര മേഖലയിലെ വനിതകൾ, കടൽ സസ്തനികളെ കുറിച്ചുള്ള പഠനം എന്നീ വിഷയങ്ങളിൽ പ്രത്യേക സെഷനുകളുണ്ടാകും. സീഫുഡ് കയറ്റുമതി, മത്സ്യകൃഷി, ഹാച്ചറി, മത്സ്യതീറ്റ നിർമാണം, അലങ്കാരമത്സ്യ വിപണനം തുടങ്ങിയ മേഖലകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന വ്യവസായ സംഗമം നാളെ നടക്കും. ബിംസ്ടെക് അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബിംസ്ടെക്-ഇന്ത്യ മറൈൻ റിസർച്ച് നെറ്റ്വർകിന്റെ പ്രത്യേക യോഗവും സമ്മേളനത്തിൽ നടക്കും. നീരാളി വിഭവങ്ങളുടെ പാചക പ്രദർശനം മീകോസ് സീഫുഡ് മേളയുടെ പ്രധാന ആകർഷണം.






