
മുംബൈ: പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് പിന്നാലെ വീണ്ടും ഇരുട്ടടി വരുന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് സംരക്ഷിക്കാൻ റീപ്പോ നിരക്ക് വർധന അടക്കമുള്ള സാധ്യതകൾ ആർബിഐ പരിശോധിക്കുകയാണ്. അങ്ങനെ വന്നാൽ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് അടക്കമുള്ളവയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
റിസർവ് ബാങ്കിന്റെ അടുത്ത പണനയയോഗം ജൂൺ 3 മുതൽ 5 വരെയാണ് നടക്കുന്നത്. യുഎസ് ഇറാൻ യുദ്ധം രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കുകയും വിദേശനാണ്യ ശേഖരം കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിരക്ക് വർധന അനിവാര്യമാണെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.
ഇതിനൊപ്പം അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 97ലേക്ക് താഴ്ന്നതും പണപ്പെരുപ്പ നിരക്ക് വർധിച്ചതും തിരിച്ചടിയായി. നിലവില്‍ 5.25 ശതമാനത്തിലുള്ള പലിശ നിരക്ക് 50-75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ വർധിപ്പിച്ചേക്കും.
ആർബിഐ ജൂണിൽ പലിശ നിരക്ക് വർധിപ്പിക്കുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരും പറയുന്നു. സർക്കാർ ബോണ്ടുകളിൽ നിന്നുള്ള ആദായ നിരക്ക് ഉയരുന്നതും മറ്റ് കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നതും ഇന്ത്യയ്ക്ക് അവഗണിക്കാൻ കഴിയില്ല. ‘ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും’ – സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവർ പറഞ്ഞു.
ഇഎംഐ കൂടും
രാജ്യത്തെ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കാണ് റീപ്പോ നിരക്ക്. ഇത് നിലവിൽ 5.25 ശതമാനമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആർബിഐ ഇതിൽ മാറ്റം വരുത്തുന്നില്ല. ഇറാൻ യുദ്ധത്തിന്റെ ഗതി മനസിലാക്കി കൂടുതൽ തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് കഴിഞ്ഞ യോഗത്തിൽ ആർബിഐ വിശദീകരിച്ചത്.
നിരക്ക് കൂട്ടാൻ തീരുമാനിച്ചാൽ ബാങ്കുകൾ ഭവന, വാഹന, പേഴ്സനൽ വായ്പകളുടെ പലിശ ഉയർത്തും. ഇത് പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലയളവോ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയും വർധിക്കും. തീരുമാനം ഓഹരി വിപണികളെയും ബാധിക്കും.
500 കോടി ഡോളർ എത്തിക്കാൻ ആർബിഐ
റീപ്പോ നിരക്കു വർധനയ്ക്ക് പുറമെ മറ്റു ചില മാർഗങ്ങളും ആർബിഐ പരിഗണിക്കുന്നുണ്ട്. പണലഭ്യത (ലിക്വിഡിറ്റി) വർധിപ്പിക്കാനായി റിസർവ് ബാങ്ക് 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് ഇറക്കും. ഡോളർ-റുപ്പി മാറ്റിയെടുക്കൽ (സ്വാപ്) ലേലം വഴിയാണിത്. ബാങ്കുകളിൽ നിന്ന് ഡോളർ വാങ്ങി, പകരം ആർബിഐ രൂപ നൽകും.
3 വർഷം കാലാവധിക്കു ശേഷം ഈ ഡോളർ ബാങ്കുകൾ ആർബിഐയിൽ നിന്ന് തിരികെ വാങ്ങും. രൂപയുടെ മൂല്യം വൻതോതിൽ ഇടിയുന്നതിനിടെയാണ് ആർബിഐയുടെ നീക്കം.






