
. സിഐഐ കേരള: അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും നടത്തുന്നു
കൊച്ചി: കേരളത്തെ ലോകത്തിന് മുന്നിൽ ഒരു സമ്പൂർണ ഹെൽത്ത് കെയർ കേന്ദ്രമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള, ഏഴാമത് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്സ്പോയും പന്ത്രണ്ടാമത് കേരള ഹെൽത്ത് ടൂറിസം- അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 30, 31 തീയതികളിൽ അങ്കമാലിയി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനങ്ങളിൽ 16 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കും. മെഡിക്കൽ വാല്യൂ ടൂറിസത്തിനും ഹോളിസ്റ്റിക് വെൽനസ്സിനുമുള്ള ലോകോത്തര കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടാനും അതുവഴി ഈ മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
പ്രതി വർഷം 800 കോടി രൂപയാണ് വിദേശ വിനോദസഞ്ചാരികളിലൂടെ രാജ്യത്തേക്കെത്തുന്നത്. ഇതിന്റെ 10 ശതമാനമെങ്കിലും സംസ്ഥാനത്തേക്കെത്തിക്കാനുളള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. മികച്ച ആയുർവേദ, വിനോദസഞ്ചാര സാധ്യതകളുളള കേരളം ഇവ മികച്ച രീതിയിൽ വിനിയോഗിച്ചാൽ അതിലുപരി സംസ്ഥാനത്തിന് നേടാനാകുമെന്ന് സിഐഐ കേരള ചെയർമാനും വികെസി ഫൂട്‍വിയർ മാനേജിംഗ് ഡയറക്ടറുമായ വികെസി റസാക്ക് ചൂണ്ടിക്കാണിച്ചു. ഇത്തരം സാധ്യതകളെല്ലാം കൂട്ടിയിണക്കതുന്നതിനുളള കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സമ്മേളനം വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് വിസയിലൂടെ തന്നെ രാജ്യത്തേക്കെത്താനുളള ശ്രമങ്ങൾ നടത്താൻ വിദേശീയരെ പ്രോത്സാഹിപ്പിക്കണമെന്നും വിനോദസഞ്ചാര വിസയിലെത്തി ചികിത്സ തേടാൻ ശ്രമിക്കുമ്പോഴാണ് വിസ ലഭിക്കൽ ഉൾപ്പടെയുളള കാര്യങ്ങൾ വൈകുന്നതെന്നും സിഐഐ കേരള ആയുർവേദ പാനൽ കൺവീനറും കോട്ടയ്ക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ.പിഎം വാരിയർ പറഞ്ഞു. 2023 ജൂലൈ മുതൽ ആയുഷ് വിസയിലൂടെ ഇതിനോടകം ഒന്നേകാൽ ലക്ഷത്തോളം പേരാണ് രാജ്യത്തേക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഐഐ കേരളയുടെ ആയുർവേദ, ഹെൽത്ത് കെയർ പാനലുകളാണ് ഉച്ചകോടികൾക്ക് നേതൃത്വം നൽകുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സർക്കാർ വിനോദസഞ്ചാരം, ആരോഗ്യം, വ്യവസായം വകുപ്പുകൾ എന്നിവയുടെ പിന്തുണയും സഹകരണവും ഈ ഉദ്യമത്തിനുണ്ട്. ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആയുർവേദ മേഖലയ്ക്ക് വളർച്ചാ പ്രചോദനം നൽകുന്ന വേദിയാകുമ്പോൾ, കേരള ഹെൽത്ത് ടൂറിസം സമ്മിറ്റ് ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന ദാതാക്കൾക്കും വ്യവസായ പ്രമുഖർക്കും ഒത്തുചേരാനും കേരളത്തെ മെഡിക്കൽ ടൂറിസത്തിന്റെ ആഗോള കേന്ദ്രമായി പ്രദർശിപ്പിക്കാനും അവസരം ഒരുക്കും. ഒമാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഉസ്‌ബെക്കിസ്ഥാൻ, മൊറോക്കോ, ടാൻസാനിയ, എത്യോപ്യ, വിയറ്റ്‌നാം, സൗദി അറേബ്യ, ഓസ്ട്രേലിയ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുകയും ബിടുബി (ബിസിനസ് ടു ബിസിനസ്) കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും.
പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, നിയമം, വ്യവസായം, കയർ മന്ത്രി പി രാജീവ് എന്നിവർ ചേർന്ന് സമ്മേളനങ്ങളും പ്രദർശനവും ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ് സെക്രട്ടറി രാജേഷ് കോട്ടേച്ച ഐഎഎസ് ചടങ്ങിൽ പങ്കെടുക്കും. മികച്ച ആരോഗ്യ സേവനങ്ങളെയും മെഡിക്കൽ മൂല്യ ടൂറിസത്തിലെ നേട്ടങ്ങളെയും ആദരിക്കുന്നതിനായി സിഐഐ കേരള ഹെൽത്ത് ആൻഡ് മെഡിക്കൽ ടൂറിസം പുരസ്കാരങ്ങളും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയുർവേദ, ആരോഗ്യ പരിപാലന മേഖലകളിലെ 70-ൽ അധികം പ്രദർശകർ പങ്കെടുക്കുന്ന പ്രദർശനവും സമ്മിറ്റിനോടനുബന്ധിച്ച് ഉണ്ടാകും. ഏകദേശം 600-ൽ അധികം പ്രതിനിധികളും 3000-ത്തിലധികം ബിസിനസ് സന്ദർശകരും ഈ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. സിഐഐ കേരള മുൻ ചെയർമാൻ ഡോ. സജി കുമാർ, സിഐഐ കേരള ഹെൽത്ത് കെയർ പാനൽ കൺവീനർ ഡോ.പി വി ലൂയിസ്, സിഐഐ കേരള ഹെൽത്ത് കെയർ പാനൽ കോ-കൺവീനർ ഡോ. നളന്ദ ജയദേവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.






