
മുംബൈ: രണ്ടാം പാദത്തിൽ ഫാർമ കമ്പനിയായ ഗ്ലാൻഡ് ഫാർമയുടെ ഏകീകൃത അറ്റാദായം 20.1 ശതമാനം ഇടിഞ്ഞ് 241.24 കോടി രൂപയായി കുറഞ്ഞു. ഇതോടെ ഗ്ലാൻഡ് ഫാർമ ഓഹരി 13.18 ശതമാനം ഇടിഞ്ഞ് 1,931 രൂപയിലെത്തി.
2022 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിലെ നികുതിക്ക് മുമ്പുള്ള ഏകീകൃത ലാഭം 324.08 കോടി രൂപയാണ്. കൂടാതെ അവലോകന പാദത്തിൽ കമ്പനിയുടെ ഇബിഐടിഡിഎ 15% ഇടിഞ്ഞ് 362.5 കോടി രൂപയായപ്പോൾ ഇബിഐടിഡിഎ മാർജിൻ 33% ആയി കുറഞ്ഞു.
അതേസമയം ഫാർമ കമ്പനിയുടെ പ്രധാന വിപണികളായ യുഎസ്എ, യൂറോപ്പ്, കാനഡ, ഓസ്‌ട്രേലിയ എന്നിവ 3% വളർച്ചയോടെ 747.5 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. എന്നാൽ ഇന്ത്യൻ വിപണിയിൽ നിന്നുള്ള വരുമാനം രണ്ടാം പാദത്തിൽ 42 ശതമാനം ഇടിഞ്ഞ് 72.6 കോടി രൂപയായി. ഈ കാലയളവിലെ മൊത്തം ആർ&ഡി ചെലവ് 41.4 കോടി രൂപയായിരുന്നു, ഇത് വരുമാനത്തിന്റെ 4% ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവയുൾപ്പെടെ 60 രാജ്യങ്ങളിൽ ആഗോള കാൽപ്പാടുള്ള, ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ഇൻജക്‌റ്റബിൾ ഫോക്കസ്ഡ് കമ്പനികളിലൊന്നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്ലാൻഡ് ഫാർമ. ഇത് പ്രാഥമികമായി ബിസിനസ്സ് ടു ബിസിനസ് (B2B) മോഡലിന് കീഴിലാണ് പ്രവർത്തിക്കുന്നത്. സങ്കീർണ്ണമായ കുത്തിവയ്പ്പുകളുടെ വികസനം, നിർമ്മാണം, വിപണനം എന്നിവയിൽ ഇത് ശ്രദ്ധ കേന്ദ്രികരിക്കുന്നു.