പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

വിദേശ നിക്ഷേപകര്‍ 60,000 കോടി രൂപയുടെ ധനകാര്യ ഓഹരികള്‍ വിറ്റു

മുംബൈ: മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ധനകാര്യ മേഖലയിലെ 60,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. മാര്‍ച്ചില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ 1.17 ലക്ഷം കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്‌.

മാര്‍ച്ച്‌ ആദ്യപകുതിയില്‍ ധനകാര്യ മേഖലയില്‍ 31,380 കോടി രൂപയുടെ വില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ രണ്ടാം പകുതിയില്‍ 28,800 കോടി രൂപയുടെ ഓഹരികളാണ്‌ വിറ്റത്‌. ധനകാര്യ മേഖലയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപം 23.26 ലക്ഷം കോടി രൂപയില്‍ നിന്ന്‌ 19.04 ലക്ഷം കോടി രൂപയായി കുറഞ്ഞു.

ഏപ്രിലിലും വില്‍പ്പന തുടരുന്നു. ഏപ്രിലിലെ രണ്ട്‌ വ്യാപര ദിനങ്ങളിലായി 19,837 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. മാര്‍ച്ചില്‍ നിഫ്‌റ്റി ബാങ്ക്‌ സൂചിക 17 ശതമാനം ഇടിഞ്ഞു. 2020 മാര്‍ച്ചിനു ശേഷം നിഫ്‌റ്റി ബാങ്ക്‌ സൂചിക ഒരു മാസം നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്‌. ധനകാര്യ ഓഹരികളുടെ മൊത്തം വിപണിമൂല്യത്തില്‍ ഒന്‍പത്‌ ലക്ഷം കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്‌.

മാര്‍ച്ചില്‍ ധനകാര്യ ഓഹരികളില്‍ ഏറ്റവും വലിയ ഇടിവ്‌ നേരിട്ടത്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ആണ്‌- 18 ശതമാനം. ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തിയുടെ അപ്രതീക്ഷിതമായ രാജി ഓഹരി വില ശക്തമായ ഇടിവ്‌ നേരിടുന്നതിന്‌ കാരണമായി. 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടിന്റെ യീല്‍ഡ്‌ മാര്‍ച്ചില്‍ 0.37 ശതമാനമാണ്‌ ഉയര്‍ന്നത്‌. യീല്‍ഡ്‌ ഏഴ്‌ ശതമാനം കടന്നു. ഇതും ധനകാര്യ ഓഹരികളിലെ വില്‍പ്പന സമ്മര്‍ദത്തിന്‌ കാരണമായി.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയില്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ തുടര്‍ച്ചയായ ഇടിവും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ച ഘടകങ്ങളാണ്‌. യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയാണ്‌ ചെയ്യുന്നത്‌.

X
Top