
ജൂണ്‍ മധ്യത്തിനും ഓഗസ്‌റ്റ് അവസാനത്തിനുമിടയില്‍ ഏകദേശം 6.85 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനക്കാരായി മാറി. കഴിഞ്ഞ ആറ് വ്യാപാര ദിനങ്ങളില്‍ അഞ്ചിലും വില്‍പ്പന നടത്തിയ അവര്‍ ഏകദേശം 1.6 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചു. സമീപകാലത്തെ താഴ്‌ന്ന നിലവാരത്തില്‍ നിന്ന് ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം മൂന്നിലൊന്ന് വര്‍ധനയുണ്ടായതും ആഗോള ബോണ്ട് യീല്‍ഡ് ഉയര്‍ന്നതുമാണ് ഈ വില്‍പ്പനയ്‌ക്ക് പിന്നില്‍.
ക്രൂഡ് ഓയില്‍ വില വര്‍ധന ഇന്ത്യയിലെ പണപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി, രൂപയുടെ മൂല്യം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്. അമേരിക്കയിലെയും ആഗോളതലത്തിലെയും ബോണ്ട് യീല്‍ഡുകള്‍ ഉയരുന്നതിനൊപ്പം ഡോളര്‍ ശക്തിപ്പെടുന്നതും വളര്‍ന്നുവരുന്ന വിപണികളില്‍ നിക്ഷേപിക്കുന്നതിലെ റിസ്‌ക് എടുക്കാനുള്ള നിക്ഷേപകരുടെ താല്‍പര്യം കുറയ്‌ക്കുകയാണ്.
രണ്ട് മാസത്തോളം നീണ്ട മുന്നേറ്റത്തിനു ശേഷമുള്ള ലാഭമെടുക്കലും ആഗോള ഫണ്ടുകള്‍ എഐ അധിഷ്‌ഠിത ഓഹരികളിലേക്കുള്ള നിക്ഷേപം വീണ്ടും വര്‍ധിപ്പിച്ചതും ഇന്ത്യന്‍ ഓഹരികളുടെ ആകര്‍ഷണീയത കുറച്ചു. ഇന്ത്യന്‍ ഓഹരി വിപണി മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും ചെലവേറിയ നിലയിലാണെന്നതും പ്രതികൂല ഘടകമാണ്. എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുകയും രൂപയുടെ മേല്‍ സമ്മര്‍ദം സൃഷ്ടിക്കുകയും പണപ്പെരുപ്പം വര്‍ധിക്കുന്നതിന് വഴിവെക്കുകയും ചെയ്യും.
ജൂലൈ അവസാനം മുതല്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 20 ശതമാനം വര്‍ധനയുണ്ടായി. ആഭ്യന്തര നിക്ഷേപകരില്‍ നിന്നുള്ള പണമൊഴുക്ക് വിപണിയിലെ ഇടിവ് ഒരു പരിധിവരെ തടയാന്‍ സഹായിക്കുമെങ്കിലും, വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടര്‍ന്നാല്‍ ചാഞ്ചാട്ടത്തില്‍ നിന്ന് മോചനമുണ്ടാകില്ല.






