
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ഇടംപിടിച്ച് ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ടുള്ള സ്വപ്നപദ്ധതികൾ. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള മിഷൻ സമുദ്ര പദ്ധതിയും മൂന്ന് ജില്ലകളെ ചേർത്തുകൊണ്ടുള്ള തെക്കൻ കേരള എക്കോണമി കോറിഡോർ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി കിഫ്ബിയെ ശക്തമായി വിമർശിച്ചു. കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയാണ് മുന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള മിഷൻ സമുദ്രപദ്ധതി 5 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മാരിടൈം ശക്തിയാക്കാൻ ലക്ഷ്യമിടുന്നു. ഇത് കേരളത്തെ പോർട്ട് സിറ്റിയാക്കി മാറ്റും. മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ റെയിൽ നിർമാണം പൂർത്തിയാക്കും. കപ്പൽ നിർമാണ കേന്ദ്ര തുടങ്ങും. ഇതിനായുള്ള സ്ഥലമേറ്റെടുക്കും. തീരമേഖലയിൽ നിന്നുള്ളവർക്ക് തൊഴിൽ നൽകും. മാരിടൈം പോളിസി രൂപീകരിക്കുകയും ചെയ്യും. സ്വകാര്യ പങ്കാളിത്തതോടെയാണ് കേരള മാരി ടൈം പോളിസി രൂപീകരിക്കുക. അന്തർദ്ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കുകയും ചെയ്യും.
മൂന്ന് ജില്ലകളെ ചേർത്തുകൊണ്ടുള്ള തെക്കൻ കേരള എക്കോണമി കോറിഡോർ പദ്ധതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെയാണ് ബന്ധിപ്പിക്കുക. പഠനത്തിന് വിദഗ്ദ്ധ ഏജൻസിയെ ചുമതലപ്പെടുത്തും. 50 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തുക. വിമാനത്താവള വികസനത്തിനായി 200 കോടി വകയിരുത്തും. 4 വിമാനത്താവളങ്ങളെ എകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി. എയ്റോ പാത്ത്, എയ്റോ സിറ്റി എന്നിവ നടപ്പാക്കും.




