
മുംബൈ: വ്യോമയാന മേഖലയിൽ വീണ്ടും പ്രതിസന്ധി. കുവൈറ്റ്, ഇറാൻ ഫ്ലൈറ്റുകൾ റദ്ദാക്കിയതിന് പിന്നാലെ യൂറോപ്യൻ റൂട്ടുകളിലും ആശങ്ക. കാത്തേ പസഫിക്, എഎൻഎ, ഇൻഡിഗോ എന്നിവ കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി. 251 വിമാന സർവീസുകളാണ് മൊത്തം കമ്പനികൾ ചേർന്ന് റദ്ദാക്കിയത്. 4,743 ഫ്ലൈറ്റ് സർവീസുകളുടെ സമയക്രമത്തിലും മാറ്റം.
ജപ്പാൻ, ഹോങ്കോംഗ്, സിംഗപ്പൂർ, മലേഷ്യ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, തുർക്കി എന്നിവിടങ്ങളിലെ വ്യോമയാന ശൃംഖലകളെ സർവീസുകൾ ബാധിച്ചിട്ടുണ്ട്. ചൈന ഈസ്റ്റേൺ, എയർ ചൈന, ഓൾ നിപ്പോൺ എയർവേയ്‌സ് എന്നിവയുടെയും പ്രവർത്തനങ്ങൾ തടസപ്പെട്ടു.
ഡൽഹി, ജക്കാർത്ത, ബീജിംഗ് ടെർമിനലുകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് യാത്രാ സമയം വർധിക്കുന്നത് പ്രതിസന്ധിയാണ്. ഫ്ലൈറ്റ് സർവീസുകളിലെ കാലതാമസം മിക്കവർക്കും തിരിച്ചടിയാകുകയാണ്. സിംഗപ്പുർ, മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, തുർക്കി യാത്രക്കാരും യാത്രാ തടസം നേരിടുന്നതായാണ് റിപ്പോർട്ടുകൾ.
പ്രവാസി മലയാളികൾക്കും
തിരിച്ചടി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേ ഉണ്ടായ ഇറാൻ ആക്രമണത്തെ തുടർന്നാണ് സർവീസുകളുടെ താളം തെറ്റിയത്. പെരുന്നാൾ – വേനലവധി കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനിരുന്ന നൂറുകണക്കിന് പ്രവാസി മലയാളികളെയും ഫ്ലൈറ്റ് താളം തെറ്റലുകൾ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് ബഹ്‌റെയ്നിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഉൾപ്പെടെ റദ്ദാക്കിയിരുന്നു. യുഎഇയും ഖത്തറും കുവൈത്തുമടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കുമോയെന്ന ആശങ്കയും പ്രവാസി മലയാളികൾക്കുണ്ട്.






