പുതിയ തൊഴിൽ നിയമം: സ്വകാര്യ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും വൻ ബാധ്യതഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്സ്‌റ്റീല്‍ വില കുതിച്ചുയരുന്നുഅടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആളോഹരി വരുമാനം 4000 ഡോളറിൽ എത്തുമെന്ന് എസ്ബിഐഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ഐഎംഎഫ്

കൊച്ചിൻ ഷിപ്പ്‍യാർഡിന് 107.5 കോടി ലാഭം; 4 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

കൊച്ചിൻ ഷിപ്പ്‍യാർഡ് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 107.5 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 189 കോടി രൂപയേക്കാൾ 43% കുറവാണിത്. പ്രവർത്തന വരുമാനം 1,143.19 കോടി രൂപയിൽനിന്ന് 2.2% കുറഞ്ഞ് 1,118.58 കോടി രൂപയുമായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.

കഴിഞ്ഞപാദത്തിൽ ചെലവുകൾ 980 കോടി രൂപയിൽനിന്ന് 1,095.97 കോടി രൂപയായി വർധിച്ചത് കമ്പനിയുടെ ലാഭത്തെ ബാധിച്ചു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം (എബിറ്റ്ഡ) 197 കോടി രൂപയിൽനിന്ന് 74 കോടി രൂപയിലേക്കാണ് കുറഞ്ഞത്; ഇടിവ് 63%. ലാഭ മാർജിൻ, പ്രവർത്തന മാർജിൻ എന്നിവയിലും കുറവുണ്ട്.

അതേസമയം, നടപ്പുവർഷത്തെ ഇടക്കാല ലാഭവിഹിതമായി കമ്പനി ഓഹരിക്ക് 4 രൂപവീതം പ്രഖ്യാപിച്ചു. നവംബർ 18 ആണ് ഇതിന്റെ റെക്കോർഡ് തീയതി. അതായത്, നവംബർ 18നകം കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾ കൈവശംവച്ചിരിക്കുന്നവരാണ് ലാഭവിഹിതത്തിന് അർഹർ. ഡിസംബർ 11നകം ലാഭവിഹിതം വിതരണം ചെയ്യും.

47,165 കോടി രൂപ വിപണിമൂല്യമുള്ള കൊച്ചിൻ ഷിപ്പ്‍യാർഡ് കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമാണ്. ഏകദേശം 20,000 കോടി രൂപയുടെ ഓർഡർ നിലവിൽ കമ്പനിയുടെ കൈവശമുണ്ട്.

ഈ വർഷം ജൂൺ 6ന് രേഖപ്പെടുത്തിയ 2,545 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം; 52-ആഴ്ചത്തെ താഴ്ച ഫെബ്രുവരി 18ലെ 1,180.20 കോടി രൂപയും.

X
Top