
ന്യൂയോർക്ക്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്ന് മാസങ്ങളായി നിലച്ചിരുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി പുനരാരംഭിച്ചു. ചൈനയിലേക്ക് സോയാബീനും മറ്റ് ധാന്യങ്ങളും കയറ്റുമതി ചെയ്യാനായി മൂന്ന് ചരക്കുകപ്പലുകളാണ് തുറമുഖങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ സോയാബീന്‍ ചൈനയിലേക്ക് അയക്കുന്നത്.
ചൈനയിലേക്ക് കന്നുകാലികള്‍ക്ക് നല്‍കുന്ന ധാന്യം കയറ്റുമതി ചെയ്യുന്നതിനുള്ള കപ്പലും തയാറാണ്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ കാരണം മാസങ്ങളായി ചൈന അമേരിക്കന്‍ കാര്‍ഷിക വിളകള്‍ വാങ്ങുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇത് അമേരിക്കയിലെ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് വരുത്തിവെച്ചത്. കയറ്റുമതി പുനരാരംഭിക്കുന്നതിലൂടെ ഈ നഷ്ടം ഒരു പരിധി വരെ നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഎസിലെ കര്‍ഷകര്‍.
നിര്‍ണായകമായത് ഉച്ചകോടി
കഴിഞ്ഞ ഒക്ടോബര്‍ അവസാന വാരം ദക്ഷിണ കൊറിയയില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്ഥിതിഗതികള്‍ക്ക് അയവ് വന്നത്. ഈ വര്‍ഷം അവസാനത്തോടെ 12 ദശലക്ഷം ടണ്‍ സോയാബീന്‍ വാങ്ങാന്‍ ചൈന സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
എന്നാല്‍ ചൈന ഈ കരാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഈ ഇടപാടിനെക്കുറിച്ചുള്ള അവ്യക്തത ധാന്യ വിപണിയില്‍ ആശങ്കകള്‍ക്ക് കാരണമായിരുന്നു. അതേ സമയം ട്രംപ് ഭരണകൂടം രണ്ടാഴ്ചക്കുള്ളില്‍ കരാര്‍ ഒപ്പിടുമെന്ന് യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് അറിയിച്ചു.
ചൈന യുഎസിന്റെ പ്രധാന വിപണി
2024-ല്‍ ചൈനയുടെ സോയാബീന്‍ ഇറക്കുമതിയുടെ അഞ്ചിലൊന്ന് അമേരിക്കയില്‍ നിന്നായിരുന്നു. ഏകദേശം 12 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1 ലക്ഷം കോടി രൂപ) വ്യാപാരമാണിത്. അമേരിക്കയുടെ മൊത്തം സോയാബീന്‍ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു.
പ്രധാനമായും പന്നികള്‍ക്കുള്ള തീറ്റ ഉണ്ടാക്കാനും പാചകയെണ്ണ നിര്‍മ്മിക്കാനുമാണ് ചൈന സോയാബീന്‍ ഉപയോഗിക്കുന്നത്.






