
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ സാമ്പത്തിക നില ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ വൻ നീക്കം. 1.09 ലക്ഷം കോടി രൂപയുടെ അധിക നികുതി വിഹിതം (Tax Devolution) സംസ്ഥാനങ്ങൾക്ക് മുൻകൂർ ഗഡുവായി അനുവദിച്ചു. വികസന പദ്ധതികൾക്കും മൂലധന ചെലവുകൾക്കും കൂടുതൽ സാമ്പത്തിക പിന്തുണ നൽകുന്നതിനാണ് തുക അനുവദിച്ചതെന്ന് കേന്ദ്രം അറിയിച്ചു.
അധിക നികുതി വിഹിതത്തിൽ ഏറ്റവും വലിയ പങ്ക് ലഭിച്ചത് ഉത്തർപ്രദേശിനാണ്, 18,227 കോടി രൂപ. ബിഹാറിന് 10,219 കോടി, മധ്യപ്രദേശിന് 7,976 കോടി, പശ്ചിമ ബംഗാളിന് 7,644 കോടി, മഹാരാഷ്ട്രയ്ക്ക് 6,418 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.
മറ്റ് പ്രധാന സംസ്ഥാനങ്ങളിലേക്കുള്ള വിഹിതം നോക്കുമ്പോൾ രാജസ്ഥാനിന് 6,460 കോടി, ഒഡീഷയ്ക്ക് 4,819 കോടി, ആന്ധ്രാപ്രദേശിന് 4,597 കോടി, കർണാടകയ്ക്ക് 4,504 കോടി, തമിഴ്നാടിന് 4,466 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. കേരളത്തിന് 1,956 കോടിരൂപയാണ് ലഭിക്കുക.
സംസ്ഥാനങ്ങൾക്ക് ലഭിച്ച ഈ തുക സാധാരണ പ്രതിമാസ നികുതി വിഹിതത്തിന് പുറമേയുള്ള അധിക ഗഡുവാണ്. വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ പ്രവർത്തനങ്ങൾ, മൂലധന ചെലവുകൾ എന്നിവയ്ക്ക് കൂടുതൽ സാമ്പത്തിക പിന്തുണ നൽകുകയാണ് ലക്ഷ്യം.
സംസ്ഥാനങ്ങളുടെ നിശ്ചിത നികുതി പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് തുക വിതരണം ചെയ്യുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ പണലഭ്യത ഉറപ്പാക്കാനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഈ ഫണ്ട് സഹായകരമാകും.
കേന്ദ്ര സർക്കാർ അനുവദിച്ച ഈ അധിക തുക സംസ്ഥാനങ്ങളുടെ സാമ്പത്തിക സമ്മർദം കുറയ്ക്കാനും രാജ്യത്തെ പൊതുനിക്ഷേപ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകാനുമുള്ള നീക്കമായാണ് വിലയിരുത്തുന്നത്.






