
ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം എല്‍പിജി ലഭ്യതയെ ബാധിച്ചതോടെ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ ബൃഹത് നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പൈപ്പ്‌ലൈന്‍ ഗ്യാസ് കണക്ഷനുകളിലേക്ക് നഗരങ്ങളിലെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയാറാക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം.
സാധാരണക്കാരായ തൊഴിലാളികള്‍ക്കുള്ള ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി 5 കിലോ എല്‍പിജി സിലിണ്ടറുകളുടെ വിതരണം വ്യാപകമാക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാരായവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും 5 കിലോയുടെ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത് വഴി തിരക്ക് ഒഴിവാക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
പൈപ്പ് ലൈനിന് ആവശ്യക്കാര്‍ കൂടി
സിലിണ്ടറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി നഗരങ്ങളില്‍ വീടുകളിലേക്കുള്ള പൈപ്പ് ഗ്യാസ് കണക്ഷനുകള്‍ നല്‍കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ഗ്യാസ് വിതരണ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുമ്പ് പൈപ്പ് ലൈന്‍ ഗ്യാസിനോട് മുഖംതിരിച്ചവര്‍ പോലും പ്രതിസന്ധി കാലത്ത് മനസുമാറ്റിയിട്ടുണ്ട്. കൊച്ചിയില്‍ അടക്കം പൈപ്പ്‌ലൈന്‍ ഗ്യാസ് കണക്ഷനായി അപേക്ഷ കൊടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.
ഇറക്കുമതിയിലുണ്ടാകുന്ന അനിശ്ചിതത്വം മറികടക്കാന്‍ രാജ്യത്തെ തന്ത്രപ്രധാനമായ എണ്ണ വാതക സംഭരണശാലകളില്‍ പരമാവധി സ്റ്റോക്ക് ഉറപ്പാക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റവും ദൗര്‍ലഭ്യവും ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.
പശ്ചിമേഷ്യയിലെ ചരക്കുനീക്കം തടസപ്പെടുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് വിതരണ ശൃംഖലയില്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, രാജ്യത്തേക്ക് കൂടുതല്‍ പ്രകൃതിവാതക കപ്പലുകള്‍ എത്തുന്നുണ്ട്. ഏപ്രില്‍ 11ന് ഹോര്‍മൂസ് കടലിടുക്ക് കടന്ന ജഗ് വിക്രം കപ്പല്‍ കണ്ട്‌ല തുറമുഖത്ത് എത്തി. 20,400 മെട്രിക് ടണ്‍ എല്‍പിജിയും ആയിട്ടാണ് കപ്പല്‍ തീരത്തണഞ്ഞത്.






