
ലോകത്തിലെ തന്നെ ഇലക്ട്രിക് വാഹന വിപണിയിൽ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ള വാഹന നിർമാതാക്കളാണ് ചൈനീസ് കമ്പനിയായ ബിവൈഡി. ഇന്ത്യൻ വിപണിയിലും മികച്ച സാന്നിധ്യമായ ബിവൈഡിയുടെ വാഹന നിരയിൽ ഇതിനോടകം തന്നെ നാല് മോഡലുകൾ എത്തിക്കഴിഞ്ഞു. രാജ്യത്തെ ഇവി വിപണിയിൽ ശ്രദ്ധേയമായ ഈ വാഹനങ്ങളുടെ വിലയിൽ വർധനവ് വരുത്താനുള്ള നീക്കത്തിലാണ് ബിവൈഡി.
മോഡലുകളുടെയും അവയുടെ വിലയുടെയും അടിസ്ഥാനത്തിൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെ വില വർധിപ്പിക്കാനാണ് ബിവൈഡി തീരുമാനിച്ചിരിക്കുന്നത്. വിവിധ മോഡലുകളുടെ വില അനുസരിച്ച് ഇത് ഏകദേശം 50,000 രൂപ മുതൽ 1.7 ലക്ഷം രൂപ വരെ ഉയർന്നേക്കുമെന്നാണ് കണക്കാക്കുന്നത്. 2026 മെയ് ഒന്നാം തീയതി മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരുമെന്നാണ് ബിവൈഡി ഇന്ത്യ മേധാവികൾ അറിയിച്ചിരിക്കുന്നത്.
ഇസ്രയേൽ-യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ ബിവൈഡിയുടെ വാഹന ബിസിനസ്സിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത മറികടക്കുന്നതിനാണ് വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു മുൻനിര വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും മെയ് ഒന്ന് മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നുണ്ട്.
ഇസ്രയേൽ-യുഎസ്-ഇറാൻ രാജ്യങ്ങൾക്കിടയിലെ യുദ്ധപ്രതിസന്ധി ആഗോള വിപണികളിൽ ഉൾപ്പെടെ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. വിവിധ വ്യവസായ മേഖലകളെ ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തെ തുടർന്ന് അലുമിനിയം, പെട്രോളിയം തുടങ്ങിയ അസംസ്‌കൃത വസ്തുകളുടെ വില ഉയർന്നിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് ഗ്രാഫൈറ്റിന്റെ ഉത്പാദനത്തിന് സഹായിക്കുന്ന വസ്തുകളാണിവ.
ഇത്തരത്തിലുള്ള പ്രതിസന്ധിയാണ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി പോലെയുള്ള കമ്പനികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഉത്പാദന ചെലവ് വർധിക്കുന്നത് കണക്കിലെടുത്താണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ബിവൈഡി തീരുമാനിച്ചിരിക്കുന്നത്.
ഇതിനൊപ്പം വാഹനങ്ങളും അവ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന പാർട്‌സുകളും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ചെലവുകൾ വർധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.






