
മുംബൈ: മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ബ്രൈറ്റ്കോം ഗ്രൂപ്പിന് ഇരുട്ടടിയായി സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. തുടര്‍ന്ന് ഓഹരി 5 ശതമാനം ലോവര്‍ സര്‍ക്യൂട്ടിലെത്തി.
സുരേഷ് കുമാര്‍ റെഡ്ഡി, വിജയ് കഞ്ചാരിയ, യെരാദോഡി രമേഷ് റെഡ്ഡി, വൈ. ശ്രീനിവാസ റാവു എന്നിവര്‍ക്കെതിരെയാണ് ഇടക്കാല ഉത്തരവോട് കൂടിയ നോട്ടീസ്. സുരേഷ് റെഡ്ഡിയും കഞ്ചാരിയയും പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമാണ്, റാവു സിഎഫ്ഒയാണ്.
ബ്രൈറ്റ്‌കോം ഗ്രൂപ്പിനും അതിന്റെ ഡയറക്ടര്‍മാര്‍ക്കും എതിരെ സെബി വലിയ തട്ടിപ്പ് ആരോപിക്കുന്നു. സാമ്പത്തിക പ്രസ്താവനകളില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. നോട്ടീസ് കം ഇടക്കാല ഉത്തരവാണ് സെബി നല്‍കിയിരിക്കുന്നത്.
കമ്പനി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാനും സിഇഒയുമായ സുരേഷ് റെഡ്ഡി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനി കനത്ത ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ഓഹരിയിടവിന് കമ്പനി അനാരോഗ്യം കാരണമല്ലെന്ന് ചെയര്‍മാനും സിഇഒയുമായ സുരേഷ് റെഡ്ഡി പറഞ്ഞു.
വരുമാനവും ലാഭവും സുസ്ഥിര വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്. ഭാവി ഭദ്രമാണെന്നും റെഡ്ഡി അറിയിച്ചു. ഡിസംബര്‍ പാദത്തില്‍ 543.93 കോടി രൂപയുടെ ലാഭമാണ് ബ്രൈറ്റ്‌കോം രേഖപ്പെടുത്തിയത്.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 46 ശതമാനം കൂടുതല്‍. വരുമാനം 42 ശതമാനം നേട്ടത്തില്‍ 2865.17 കോടി രൂപ. ഓഹരി 14.55 രൂപയില്‍ താഴെയെത്തുന്ന പക്ഷം 10.90 രൂപയിലേയ്ക്ക് വീഴുമെന്ന് ടിപ്സ് 2ട്രേഡ്സിലെ എആര്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഉയര്‍ന്ന ചാഞ്ചാട്ടമാണ് ഓഹരിയ്ക്കുള്ളത്. കമ്പനിയുടെ വരുമാന പ്രഖ്യാപനത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സന്ദേഹം പ്രകടിപ്പിച്ചിരുന്നു.





