
പ്രവചനങ്ങളെ മറികടക്കുന്ന പാദഫല റിപ്പോർട്ടുമായി ആക്സിസ് ബാങ്ക്. മുൻവർഷത്തെ അപേക്ഷിച്ച് ലാഭത്തിൽ നേരിയ കുറവുണ്ടായെങ്കിലും കിട്ടാക്കടം കുറഞ്ഞതും ആസ്തി ഗുണമേന്മ മെച്ചപ്പെട്ടതും ബാങ്കിന് ആശ്വാസമായി.
മാർച്ച് പാദത്തിൽ 7,071 കോടി രൂപയാണ് ആക്സിസ് ബാങ്കിന്റെ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ ഇത് 7,117 കോടി രൂപയായിരുന്നു. ലാഭത്തിൽ 0.6 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും വിപണി പ്രതീക്ഷിച്ചിരുന്ന 6,989 കോടിയേക്കാൾ മികച്ച നേട്ടമുണ്ടാക്കാൻ ബാങ്കിന് സാധിച്ചു.
പലിശ വരുമാനം 5 ശതമാനം വർധിച്ച് 14,457 കോടി രൂപയിലെത്തി. ഓഹരി ഒന്നിന് ഒരു രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി1.40 ശതമാനത്തിൽ നിന്ന് 1.23 ശതമാനമായി കുറഞ്ഞു.
കരുതൽ ധനം ഉയർത്തി
ആസ്തി ഗുണമേന്മയിൽ വലിയ പുരോഗതി ഉണ്ടായതാണ് ആക്സിസ് ബാങ്കിന്റെ ഈ പാദത്തിലെ ഏറ്റവും വലിയ നേട്ടം. കിട്ടാക്കടം റെക്കോർഡ് നിലയിലേക്ക് താഴ്ന്നത് നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
കരുതൽ ധനം ഉയർത്തിയത് ലാഭത്തിൽ നേരിയ ഇടിവുണ്ടാക്കിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ബാങ്കിന്റെ ബാലൻസ് ഷീറ്റിനെ ഇത് കൂടുതൽ കരുത്തുറ്റതാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധിയും കണക്കിലെടുത്ത് ബാങ്ക് തങ്ങളുടെ കരുതൽ ധനം ഗണ്യമായി വർധിപ്പിച്ചു. 2,001 കോടി രൂപയുടെ അധിക കരുതൽ ധനമാണ് ബാങ്ക് ഈ പാദത്തിൽ മാറ്റിവെച്ചത്. ഭാവിയിലെ അപ്രതീക്ഷിത വെല്ലുവിളികളെ നേരിടാനുള്ള മുൻകരുതലാണിതെന്ന് ബാങ്ക് മാനേജ്‌മെന്റ് വ്യക്തമാക്കി.






