
ആലപ്പുഴ: പൊതുമേഖലാ ഇരുമ്പ് ഉരുക്ക് നിർമാണശാലയായ ചേർത്തല ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ സാമ്പത്തിക പ്രതിസന്ധി കാരണം 655 ട്രെയിൻ ബോഗികളുടെ നിർമാണം വൈകുന്നു.
23 കോടിയുടെ ഓർഡറാണു പ്രവർത്തന മൂലധനമില്ലാത്തതു കാരണം പൂർത്തിയാക്കാൻ കഴിയാത്തത്. നേരത്തെ 300 മുതൽ 400 ടൺ വരെ പ്രതിമാസം ഉൽപാദനം നടന്നിരുന്ന ഇവിടെ ഇപ്പോൾ 50 ടൺ പോലും നടക്കുന്നില്ല.
കുറഞ്ഞത് 100 ടൺ ഉൽപാദനം നടന്നാൽ മാത്രമേ ശമ്പളം കൊടുക്കാനുള്ള വരുമാനമെങ്കിലും ലഭിക്കുകയുള്ളൂ. ഇതുകാരണം തൊഴിലാളികൾക്കു ശമ്പളം രണ്ടു മാസമായി കുടിശികയാണ്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 10 കോടി രൂപ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓട്ടോകാസ്റ്റ് അധികൃതർ പറയുന്നു. ഇതിനു പുറമേ ഒറ്റത്തവണ സർക്കാർ സഹായം വാങ്ങി സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികളും ആലോചനയിലുണ്ട്.
2020ലാണു ബോഗി നിർമാണത്തിനായി ഓട്ടോകാസ്റ്റിന് ആദ്യ കരാർ ലഭിക്കുന്നത്. നിർമിച്ചു നൽകിയ 31 കാസ്നബ് ബോഗികൾ ഉന്നത നിലവാരമുള്ളവയെന്നു പ്രശംസ നേടിയതോടെയാണു കൂടുതൽ ഓർഡറുകളെത്തിയത്.
പ്രതിമാസം ശമ്പള ഇനത്തിൽ 1.23 കോടിയോളം രൂപ ആവശ്യമാണ്. 2016നു ശേഷം വിരമിച്ച ജീവനക്കാർക്കു പെൻഷൻ ആനുകൂല്യങ്ങളും നൽകിയിട്ടില്ല. നൂറിലധികം ജീവനക്കാരെ മുൻപു പിരിച്ചുവിട്ടിരുന്നു.
കെഎസ്ഇബിക്കു 48.48 കോടി രൂപയും പിഎഫ്, ഗ്രാറ്റുവിറ്റി, എക്സൈസ് തീരുവ എന്നിങ്ങനെ 22 കോടി രൂപയും ഓട്ടോകാസ്റ്റിനു ബാധ്യതയുണ്ട്.






