
ദുബായ്: മലയാളീയായ ഡോ.ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയർ ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസ് ഉൾപ്പെടെയുള്ള ആസ്തികൾ ഏറ്റെടുക്കാനൊരുങ്ങി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബിപിഇഎ ഇക്യുടിയും ഒൻറ്റാരിയോ ടീച്ചേഴ്‌സ് പെൻഷൻ പ്ലാൻ ബോർഡും.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ബിസിനസിലാണ് ബി.പി.ഇ.എ ഇ.ക്യു.ടിയും, ഒ.പി.പിയും താത്പര്യം കാണിച്ചിരിക്കുന്നത്.
രാജ്യത്തെ ആരോഗ്യ പരിപാലന സേവനങ്ങളുടെ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഈ ഇടപാട് നിക്ഷേപകരെ സഹായിക്കും. ബ്ലാക്ക് സ്‌റ്റോണ്‍, കെ.കെ.ആര്‍ ആന്‍ഡ് കമ്പനി എന്നിവ ഇന്ത്യ ബിസിനസ് ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
താത്പര്യം കാണിച്ചിട്ടുള്ള കമ്പനികള്‍, ഒരുമിച്ച് ഏറ്റെടുക്കാനോ അല്ലെങ്കില്‍ ആസ്റ്ററിന്റെ മുഴുവന്‍ ബിസിനസ് സ്വന്തമാക്കാനോ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
250 കോടി ഡോളറാണ് (ഏകദേശം 20,700 കോടി രൂപ) ആസ്റ്ററിന്റെ മൊത്തം ബിസിനസിന്റെ മൂല്യം കണക്കാക്കുന്നത്. ഇതില്‍ 100 കോടി ഡോളര്‍ ( ഏകദേശം 8,300 കോടി രൂപ) ഗള്‍ഫ് ബിസിനസാണ്.
ഇന്ത്യ ബിസിനസ് 150 കോടി ഡോളറും (ഏകദേശം 12,400 കോടി രൂപ).
ഈ വർഷം ആസ്റ്റർ ഓഹരികൾ ഏകദേശം 40% ഉയർന്നു, അതേ സമയം, കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി 4.43 ശതമാനം നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആസ്റ്ററിന്റെ മൊത്ത വരുമാനം 12,011 കോടി രൂപയാണ്. ലാഭം 475 കോടി രൂപയും.
ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് വഴി ആസ്റ്ററിന്റെ ഇന്ത്യ ബിസിനസ്സ് ഏറ്റെടുക്കുന്നത് ബ്ലാക്ക്‌സ്റ്റോൺ പരിഗണിച്ചേക്കാം. കെയർ ഹോസ്പിറ്റൽസ് എന്നറിയപ്പെടുന്ന ശൃംഖലയിലെ 72% ഓഹരികൾ വാങ്ങാൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന് കഴിഞ്ഞ മാസം കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ നിന്ന് അനുമതിലഭിച്ചിരുന്നു.
1987-ൽ ദുബായിലെ ഒരു ക്ലിനിക്കിൽ നിന്ന് സ്ഥാപിതമായ ആസ്റ്റർ ഇന്ത്യയിലും ഗൾഫ് മേഖലയിലുമായി 33 ആശുപത്രികളും നൂറുകണക്കിന് ക്ലിനിക്കുകളും ഫാർമസികളും പ്രവർത്തിക്കുന്നു.
ഗൾഫിലെ ബിസിനസ്സ് അവസാനിപ്പിക്കാൻ കമ്പനി ഉപദേഷ്ടാക്കളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് ചെയർമാൻ ആസാദ് മൂപ്പൻ 2021 ൽ ബ്ലൂംബെർഗ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഇന്ത്യയില്‍ ആസ്റ്ററിന് 17 ആശുപത്രികള്‍, 257 ഫാര്‍മസികള്‍, 205 ലാബുകളുമുണ്ട്.