ന്യൂഡൽഹി: ഇന്ത്യയിലെ സെമികണ്ടക്ടർ രൂപകൽപനയും നിർമാണവും വികസിപ്പിക്കുന്നതിന് 1.27 ലക്ഷം കോടി രൂപയുടെ സെമികോൺ 2.0-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ആറ് മേഖലകളിലായാണ് ഈ തുക വിനിയോഗിക്കുക.
അവ താഴെ: സെമികണ്ടക്ടറുകളുടെ നിർമാണത്തിന് ആവശ്യമായ യന്ത്രങ്ങളുടെയും അസംസ്കൃത വസ്തുക്കൾ, രാസവസ്തുക്കൾ, വാതകങ്ങൾ എന്നിവയുടെയും നിർമാണത്തിലും ഗവേഷണ-വികസന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകും. രാജ്യത്ത് പ്രിസിഷൻ മാനുഫാക്ചറിങ് വ്യവസായം വികസിപ്പിക്കുന്നതിന് ഇത് സഹായിക്കും.
ഇന്ത്യയിലേക്ക് വരാനും ചിപ്പുകൾ നിർമിക്കുന്നതിനുള്ള സിലിക്കൺ ഫാബുകൾ, കോമ്പൗണ്ട് സെമികണ്ടക്ടർ ഫാബുകൾ, ഡിസ്ക്രീറ്റ് കംപോണന്റ് ഫാബുകൾ, ഡിസ്പ്ലേ ഫാബുകൾ തുടങ്ങിയ ഫാബുകൾ സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തും. എ.ടി.എം.പി / ഒ.എസ്.എ.ടി യൂനിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ബദൽ കേന്ദ്രമായി ലോകം ഇന്ത്യയെ നോക്കിക്കാണുന്നതിനാൽ ആ വ്യവസായത്തെ ശക്തിപ്പെടുത്തും.
ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ഗവേഷണ-വികസന കേന്ദ്രങ്ങളുമായി സഹകരിച്ച് കൂടുതൽ ആധുനികമായ നോഡുകളും മറ്റ് നൂതന സാങ്കേതികവിദ്യകളും വികസിപ്പിക്കും. ഏറ്റവും പുതിയ ഇ.ഡി.എ ടൂളുകൾ ഉപയോഗിച്ച് സങ്കീർണമായ ചിപ്പ് രൂപകൽപനയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകും.





