
യുഎസില്‍ വില്‍ക്കുന്ന ഭൂരിഭാഗം ഐഫോണുകളും (iPhone) ഇനി നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് പ്രഖ്യാപിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് ആപ്പിളിന്റെ പുതിയ നീക്കം. ഐഫോണ്‍ നിര്‍മ്മാണത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനായാണ് നടപടി.
നിലവില്‍ യുഎസിലേക്ക് കയറ്റി അയക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ചൈനയില്‍ നിന്നും യുഎസിലേക്കുള്ള ഇറക്കുമതിക്ക് ഭീമമായ തീരുവയാണ് ചുമത്തിയിട്ടുള്ളത്.
245 ശതമാനം വരെ തീരുവയാണ് യുഎസ് ചൈനയ്ക്കുമേല്‍ ചുമത്തുന്നത്. യുഎസ് നടപടികള്‍ക്കുള്ള തിരിച്ചടിയായി ചൈനയും യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രതിരോധ നടപടികള്‍ കമ്പനിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നത്.
ഈ വർഷം ആദ്യ പാദത്തില്‍ ആപ്പിള്‍ പ്രതീക്ഷിച്ചതിലും വരുമാനം നേടിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം, യുഎസിന്റെ അധിക തീരുവ നടപ്പു പാദത്തില്‍ കമ്പനിക്ക് 90 കോടി ഡോളറിന്റെ നഷ്ടം വരുത്തുമെന്നാണ് ടിം കുക്കിന്റെ കണക്കുകൂട്ടല്‍. തീരുവയുടെ ആഘാതം കൃത്യമായി കണക്കാക്കാന്‍ കമ്പനിക്ക് കഴിയില്ലെന്നും ഈ പാദം അവസാനിക്കുന്നതിനു മുമ്പ് ഭാവി നടപടികള്‍ എന്തൊക്കെയായിരിക്കും എന്നതിനെ കുറിച്ച് തങ്ങള്‍ക്ക് ഉറപ്പില്ലെന്നും കുക്ക് അറിയിച്ചു.
നിലവിലുള്ള ആഗോള തീരുവകള്‍ അതേപടി തുടരുകയും നയങ്ങള്‍ മാറാതിരിക്കുകയും പുതിയ തീരുവകള്‍ പ്രഖ്യാപിക്കാതിരിക്കുകയും ചെയ്താല്‍ പോലും ഈ പാദത്തില്‍ കമ്പനിക്ക് 90 കോടി ഡോളര്‍ വരെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഫോണ്‍ ഉത്പാദനത്തിന് കൂടുതലായി ഇന്ത്യയെ ആശ്രയിക്കുന്നതു പോലെ യുഎസില്‍ വില്‍ക്കുന്ന ഐപാഡ്, മാക്, ആപ്പിള്‍ വാച്ച്, എയര്‍പോഡ് തുടങ്ങിയ ഉത്പന്നങ്ങളുടെ ഉത്പാദനം ഇനി കൂടുതലും വിയറ്റ്‌നാമില്‍ നിന്നായിരിക്കുമെന്നും കുക്ക് അറിയിച്ചിട്ടുണ്ട്.
ആപ്പിളിന്റെ മാനുഫാക്ച്ചറിങ്, അസംബ്ലിങ് ഹബ്ബാണ് ചൈന. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചുവരികയാണ് ആപ്പിള്‍. കഴിഞ്ഞ വര്‍ഷം, 2,200 കോടി ഡോളര്‍ മൂല്യം വരുന്ന ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും നിര്‍മ്മിച്ചത്.
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും മറ്റ് ഉത്പന്നങ്ങളുടെ വില്‍പ്പനയിലും ഏതാണ്ട് 8 ശതമാനം വിപണി വിഹിതമാണ് ആപ്പിളിനുള്ളത്. 2024-ല്‍ ഐഫോണില്‍ നിന്ന് മാത്രമുള്ള വിപണി വിഹിതം 800 കോടി ഡോളറിലേക്ക് എത്തിയിരുന്നു.
കമ്പനി ഇതിനോടകം തന്നെ ഇന്ത്യയിലെ ഉത്പാദനം 60 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ വ്യാപാര യുദ്ധം ടെക് ഭീമനെ ചൈനയില്‍ നിന്നും അകലാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
അതേസമയം, ട്രംപ് ഭരണകൂടം സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ പകരച്ചുങ്കത്തില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍, ചൈനയെ തളയ്ക്കാന്‍ പ്രത്യേകമായി 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട് യുഎസ്. ഇതില്‍ യാതോരുവിധത്തിലുള്ള ഇളവുകളും ബാധകമല്ല.