
ന്യൂയോർക്ക്: യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളെല്ലാം ഇന്ത്യയില്‍ നിർമിക്കാനുള്ള നീക്കവുമായി ആപ്പിള്‍. അടുത്ത വർഷം അവസാനത്തോടെ ഈ മാറ്റം നടപ്പാക്കാനാണ് ശ്രമമെന്ന് ഫിനാൻഷ്യല്‍ ടൈംസ് റിപ്പോർട്ടില്‍ പറയുന്നു.
ഉത്പാദനത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള കമ്പനിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളുടെ ഭാഗമാണിത്.
എന്നാല്‍ യുഎസും ചൈനയും തമ്മിലുള്ള വാണിജ്യത്തർക്കവും അടുത്തിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയർന്ന താരിഫ് ചുമത്തിയതും ആപ്പിളിനെ ഇന്ത്യയോട് അടുപ്പിക്കുന്നതിന് കാരണമാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വർധിപ്പിച്ചു വരികയാണ് ആപ്പിള്‍. ഫോക്സ്കോണ്‍, ടാറ്റ ഇലക്‌ട്രോണിക്സ് തുടങ്ങിയ നിർമാണ കമ്പനികളുടെ ഫാക്ടറികള്‍ ഇന്ത്യയിലുണ്ട്. യുഎസ് താരിഫ് നിരക്ക് വർധിപ്പിച്ചതോടെ മാർച്ചില്‍ ഇന്ത്യയില്‍ നിന്ന് ആപ്പിള്‍ വൻതോതില്‍ ഐഫോണുകള്‍ കയറ്റി അയച്ചിരുന്നു.
മാർച്ചില്‍ മാത്രം 131 കോടി ഡോളർ മൂല്യം വരുന്ന ഐഫോണുകളാണ് ഫോക്സ്കോണ്‍ കയറ്റി അയച്ചത്. ജനുവരിയിലേയും ഫെബ്രുവരിയിലേയും ആകെ കയറ്റുമതിക്ക് തുല്യമാണിത്. ടാറ്റയുടെ കയറ്റുമതി 63% വർധിച്ചു. കഴിഞ്ഞ മാസം കയറ്റി അയച്ചത് 61.2 കോടി ഡോളർ മൂല്യമുള്ള ഐഫോണുകളാണ്.
താരിഫ് നിരക്ക് നേരിടാൻ മാത്രമല്ല, 2026 ഓടെ പ്രതിവർഷം ആറ് കോടി ഐഫോണുകള്‍ വിറ്റഴിക്കുന്ന യുഎസ് വിപണിയിലേക്കുള്ള മുഴുവൻ ഫോണുകളും ഇന്ത്യയില്‍ നിന്ന് നിർമിക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. അതിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം ഇരട്ടിയാക്കും.