
ന്യൂഡല്‍ഹി: ഇന്ത്യൻ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാൻഡ്ലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സിലേക്കും കടക്കാൻ അദാനി ഗ്രൂപ്പ്. ഗ്രൂപ്പിന്റെ വിമാനത്താവള വിഭാഗമായ അദാനി എയർപോർട്ട് ഹോള്‍ഡിങ്സിന്റെ (എഎഎച്ച്‌എല്‍) പ്രവർത്തനങ്ങള്‍ വിപുലീകരിക്കുകയാണ് ലക്ഷ്യം.
അദാനി ഗ്രൂപ്പ് തന്നെ നടത്തുന്ന മുംബൈ, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് എഎഎച്ച്‌എല്‍ ഗൗരവതരമായി ആലോചിക്കുകയാണ്. തുർക്കി കമ്പനി ചെലബിയെ ഈ സേവനത്തില്‍നിന്ന് നീക്കിയതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പ് ഈരംഗത്ത് പിടിമുറുക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ഒൻപത് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ഗ്രൗണ്ട് ഹാൻഡ്ലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കിയിരുന്നത് തുർക്കി ആസ്ഥാനമായുള്ള ചെലെബി എന്നു പേരുള്ള കമ്പനിയായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനിടെ തുർക്കി പാകിസ്താനെ പരസ്യമായി പിന്തുണക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ത്യക്കിത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടി കമ്ബനിയുടെ പ്രവർത്തനം കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്ത്യയില്‍ തടഞ്ഞു.
നിലവില്‍ വിമാനത്താവള ബിസിനസില്‍ കൂടുതല്‍ പ്രതീക്ഷകള്‍ അർപ്പിച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പ്. 2025-ലെ 14.78 ബില്യണ്‍ ഡോളറില്‍നിന്ന് 2030 ആവുമ്ബോഴേക്ക് 26.08 ബില്യണ്‍ ഡോളറായി ഇന്ത്യൻ വ്യോമയാന വിപണി വളരുമെന്നാണ് മോർഡോർ ഇന്റലിജൻസ് റിപ്പോർട്ട്.
അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ, ജയ്പുർ, ഗുവാഹട്ടി, തിരുവനന്തപുരം, മുംബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പുചുമതല എഎഎച്ച്‌എല്‍ ആണ് നിർവഹിക്കുന്നത്.
ഈ മാസം തുറന്നു പ്രവർത്തിക്കുന്ന നവി മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതലയും അദാനി ഗ്രൂപ്പിനു തന്നെ.