
ന്യൂഡല്‍ഹി: ഗവേഷണത്തിന്റെ പിന്‍ബലമില്ലാതെ പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗിന്റേതെന്ന് അദാനി ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ്. റിപ്പോര്‍ട്ടിനെതിരായ സമഗ്ര മറുപടി പുറത്തുവിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനി ഗ്രൂപ്പ് ഔദ്യോഗികമായി വെളിപെടുത്തിയ കാര്യങ്ങള്‍ അതേപടി ‘കോപ്പി പേസ്റ്റിംഗ്” നടത്തുകയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകായിരുന്നു ഏക ലക്ഷ്യം. ഗൂഢലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഷോര്‍ട്ട് സെല്ലറെ ചോദ്യം ചെയ്യണമെന്നും സിംഗ് ആവശ്യപ്പെട്ടു.ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കാന്‍ നേരത്തെ അദാനി ഗ്രൂപ്പ് തയ്യാറായിരുന്നു.
തങ്ങള്‍ക്കെതിരായ ആരോപണം ഇന്ത്യയ്‌ക്കെതിരായ ആക്രമണമാണെന്ന് പറഞ്ഞ കമ്പനി, ഹിന്‍ഡന്‍ബര്‍ഗ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഗുണനിലവാരവും സ്വാതന്ത്ര്യവും നശിപ്പിക്കുകയാണെന്നും വാദിച്ചു. ഇന്ത്യന്‍ കമ്പനികളുടെ ആഗ്രഹങ്ങള്‍ക്കും വളര്‍ച്ചയ്ക്കും കൂച്ചുവിലങ്ങിടാനാണ് ഇവര്‍ ശ്രമിക്കുന്നത്.
മാത്രമല്ല, ഹിന്‍ഡന്‍ബര്‍ഗിന് സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. ഷോര്‍ട്ട് സെല്ലിംഗ് നടത്തി ലാഭമുണ്ടാക്കിയ കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പറഞ്ഞു. നഷ്ടമുണ്ടാക്കി ലാഭം കൊയ്യാനാണ് അവര്‍ ശ്രമിച്ചത്. അതേസമയം ദേശീയതയുടെ മറവില്‍ തട്ടിപ്പ് നടത്തുകയാണ് അദാനിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആവര്‍ത്തിച്ചു.
ഷെല്‍കമ്പനികളെക്കുറിച്ച് അവര്‍ മൗനം പാലിക്കുകയാണ്. വിദേശകമ്പനികളുമായി നടത്തിയ ഇടപാടുകളെക്കുറിച്ച് കമ്പനിയ്ക്ക് മിണ്ടാട്ടമില്ല, ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. അദാനി ഗ്രൂപ്പിന്റെ പതാകവാഹകരായ അദാനി എന്റര്‍പ്രൈസസ് ഓഹരി തിങ്കളാഴ്ച നഷ്ടത്തില്‍ നിന്നും തിരിച്ചുകയറിയിട്ടുണ്ട്.
3.84 ശതമാനം ഉയര്‍ച്ചയില്‍ 2850 രൂപയിലാണ് സ്റ്റോക്ക് നിലവില്‍ വ്യാപാരത്തിലുള്ളത്. അദാനി പോര്‍ട്ട്‌സും മികച്ച മുന്നേറ്റം നടത്തി. എന്നാല്‍ മറ്റ് ഓഹരികള്‍ ഇപ്പോഴും ലോവര്‍ സര്‍ക്യൂട്ടിലാണ്.
മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്‌ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ലിസ്റ്റഡ് അദാനി കമ്പനികള്‍ക്ക് ‘ഗണ്യമായ കടം’ ഉണ്ടെന്നും ഇത് ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ താറുമാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്ന് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 48 ബില്യണ്‍ ഡോളര്‍ ചോര്‍ച്ചയുണ്ടായി.
അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ മാറ്റാനും ഇഷ്യുവില കുറയ്ക്കാനും ബാങ്കര്‍മാര്‍ നിര്‍ബന്ധിതരാകുമെന്നും റിപ്പോര്‍ട്ടുണ്ടായി. എന്നാല്‍ കമ്പനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്






