
മുംബൈ: ‘അനുബന്ധ കക്ഷി’ ഇടപാടുകള്‍ സംബന്ധിച്ച് ‘സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം’ അദാനി ഗ്രൂപ്പ് ഓഹരികളെ തകര്‍ച്ചയിലേയ്ക്ക് തള്ളിവിട്ടു.സ്ഥാപകന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പില്‍ നിക്ഷേപമുണ്ട്. ഇടപാടുകള്‍ റെഗുലേറ്ററെ അറിയിക്കുന്നതില്‍ ഗ്രൂപ്പ് വീഴ്ച വരുത്തി.
സംശയാസ്പദമായ ഈ മൂന്ന് ഓഫ്ഷോര്‍ എന്റിറ്റികള്‍ 13 വര്‍ഷമായി പോര്‍ട്ട്-ടു-പവര്‍ കൂട്ടായ്മയുടെ ഭാഗമാണ്. ഇതിലെ നിയന്ത്രണങ്ങളുടെ ലംഘനമാണ് അന്വേഷണ വിധേയമാക്കുന്നത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് തിങ്കളാഴ്ച 2.5 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് 5 ശതമാനം ലോവര്‍ സര്‍ക്യൂട്ടിലെത്തി.
അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് 0.7 ശതമാനം, അദാനി പവര്‍ ലിമിറ്റഡ് 2.2 ശതമാനം, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സെസ് 1.2 ശതമാനം, അദാനി വില്‍മര്‍ 3.5 ശതമാനം, എന്‍ഡിടിവി 3.5 ശതമാനം, എന്നിങ്ങനെയാണ് മറ്റ് ഗ്രൂപ്പ് ഓഹരികളുടെ തകര്‍ച്ച.
അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കുകയാണെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ), ഫെബ്രുവരി 14 ന് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.
ഓഹരി വിലയിലെ ചലനം, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പും ശേഷവും അന്വേഷണത്തിന് വിധേയമാണ്. ഓഫ്‌ഷോര്‍ ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റ് (ഒഡിഐ), ഷോര്‍ട്ട് സെല്ലിംഗ് മാനദണ്ഡങ്ങളുടെ പരിധിയില്‍ പെടുത്തിയാണ് പരിശോധന. മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു.
ലിസ്റ്റഡ് അദാനി കമ്പനികള്‍ക്ക് ‘ഗണ്യമായ കടം’ ഉണ്ടെന്നും ഇത് ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ താറുമാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
തുടര്‍ന്ന് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 46 ബില്യണ്‍ ഡോളറോളം ചോര്‍ച്ചയുണ്ടായി.