
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് നികുതി നൽകിയ ആദ്യ പത്ത് കമ്പനികളിൽ ഒന്നുപോലും അദാനിയുടെതില്ല.
2022ൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വ്യവസായിയായി അദാനി മാറിയിട്ടും നികുതിദായകരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളൊന്നും ഉൾപ്പെട്ടിട്ടില്ല.
ടാറ്റ കൺസൾട്ടൻസി സർവീസാണ് കോർപ്പേററ്റ് നികുതി നൽകിയ കമ്പനികളിൽ ഒന്നാം സ്ഥാനത്ത്.
ടി.സി.എസ് 1404 മില്യൺ ഡോളറാണ് നികുതിയായി നൽകിയത്. രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസാണ്. 937.7 മില്യൺ ഡോളർ അംബാനി കമ്പനി നികുതിയായി നൽകി.
ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, എച്ച്.സി.എൽ, എച്ച്.യു.എൽ, ബജാജ് ഫിനാൻസ്, എൽ&ടി, അൾട്രാടെക് സിമന്റ് എന്നീ കമ്പനികളും പട്ടികയിലുണ്ട്.
അദാനി കമ്പനികളിൽ അദാനി എന്റർപ്രൈസാണ് ഏറ്റവും കൂടുതൽ കോർപ്പറേറ്റ് നികുതി നൽകിയത്. 58.3 മില്യൺ ഡോളറാണ് അദാനി എന്റർപ്രൈസ് നൽകിയ കോർപ്പറേറ്റ് നികുതി.
ജനുവരി 24ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി കമ്പനികളുടെ മൂല്യം വൻ തോതിൽ ഇടിഞ്ഞിരുന്നു.






