കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ലാഭത്തിൽ കനത്ത ഇടിവ് നേരിട്ട് എണ്ണക്കമ്പനികൾ

കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം മൂക്കുകുത്തി. പ്രമുഖ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) എന്നിവയുടെ അറ്റാദായത്തിൽ 70 മുതൽ 93 ശതമാനം വരെ ഇടിവുണ്ടായി.

രാജ്യാന്തര വിപണിയിയ്ക്ക് ആനുപാതികമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താതിരുന്നതിനാൽ റിഫൈനിംഗ് മാർജിൻ കുറഞ്ഞതാണ് കമ്പനികൾക്ക് വിനയായത്.

രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം ഇക്കാലയളവിൽ 75 ശതമാനം ഇടിഞ്ഞ് 3,722.63 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ 14,735.30 കോടി രൂപയായിരുന്നു അറ്റാദായം. ഇന്ധന വില്പനയിൽ നിന്നുള്ള വരുമാനം മൂന്ന് ശതമാനം കുറഞ്ഞ് 2.19 ലക്ഷം കോടി രൂപയായി.

ബി.പി.സി.എല്ലിന്റെ അറ്റാദായം അവലോകന കാലയളവിൽ 73 ശതമാനം കുറഞ്ഞ് 2,842.55 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ 10,644.30 കോടി അറ്റാദായം നേടിയിരുന്നു. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 634 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ അറ്റാദായം 6,203.9 കോടി രൂപയായിരുന്നു. വരുമാനം 1.21 ലക്ഷം കോടി രൂപയായി ഉയർന്നു.

ഐ.ഒ.സിയുടെ റിഫൈനിംഗ് മാർജിൻ(ഉത്പാദന ചെലവും വില്പന വിലയും തമ്മിലുള്ള അന്തരം) ഇത്തവണ 6.39 ഡോളറായാണ് താഴ്ന്നത്. മുൻവർഷം ജൂണിൽ മാർജിൻ 8.34 ഡോളറായിരുന്നു. എച്ച്.പി.സി.എല്ലിന്റെ മാർജിൻ 7.44 ഡോളറിൽ നിന്ന് 5.03 ഡോളറായി താഴ്ന്നു.

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചതും കമ്പനികൾക്ക് അധിക ബാദ്ധ്യതയായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷം ശക്തമായതിനാൽ ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിന് മുകളിൽ തുടരുന്നതാണ് മറ്റൊരു വെല്ലുവിളി.

ഇതോടൊപ്പം രൂപയുടെ മൂല്യയിടിവ് ഇറക്കുമതി ചെലവും വർദ്ധിപ്പിച്ചു.

കമ്പനി അറ്റാദായം(ഏപ്രിൽ-ജൂൺ) ലാഭത്തിലെ ഇടിവ്

  • ഐ.ഒ.സി 3,722.63 കോടി രൂപ 75 ശതമാനം
  • ബി.പി.സി.എൽ 2,842.55 കോടി രൂപ 73 ശതമാനം
  • എച്ച്.പി.സി.എൽ 633.94 കോടി രൂപ 91 ശതമാനം

X
Top