
കൊച്ചി: രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്ട്രേഷൻ ഫീസ് എന്നിവയിലൂടെ ഖജനാവിന് ലഭിച്ചത് 68,547.13 കോടിരൂപ. ഫാൻസിനമ്പറിനായി വാഹനയുടമകള്‍ വാശിയോടെ ലേലംവിളിച്ചതും ഖജനാവിന് നേട്ടമായി.
അഞ്ചുവർഷത്തിനുള്ളില്‍ ഫാൻസിനമ്പർ ലേലത്തിലൂടെ എത്തിയത് 539.40 കോടിയാണ്.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിനത്തില്‍ 3165.93 കോടിയാണ്. റീ രജിസ്ട്രേഷൻ ഫീസിനത്തില്‍ 1851.36 കോടിയും.
റോഡ് നികുതിയിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 21,431.96 കോടിയാണ്. ഇതില്‍ നോണ്‍ ട്രാൻസ്പോർട്ട് വിഭാഗത്തില്‍ 18,033.72 കോടിയും ട്രാൻസ്പോർട്ട് വിഭാഗത്തില്‍ 3398.22 കോടിയും ലഭിച്ചു.
വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ കാര്യാലയത്തില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. 2023 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ലിറ്ററിന് രണ്ടുരൂപ ഇന്ധന സെസ് ചുമത്തിയിരുന്നു.
സാമൂഹികസുരക്ഷാ പെൻഷൻ നല്‍കുന്നതിനായിട്ടായിരുന്നു ഇത്. 2023-24-ല്‍ 954.52 കോടിയും 2024-25-ല്‍ 977.78 കോടിയും സെസായി ലഭിച്ചു. ഇന്ധനികുതിയിലൂടെ കേന്ദ്രസർക്കാരിനും വലിയ തുക ലഭിക്കുന്നുണ്ട്.