ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യയിൽ ഇനി 5G യുഗം; സേവനം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി∙ രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ആരംഭിച്ചത്.

ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ–ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർള എന്നിവർ പങ്കെടുത്തു. 2023 ഡിസംബറിൽ എല്ലാ താലൂക്കിലും ജിയോ 5ജി എത്തിക്കുമെന്നു മുകേഷ് അംബാനി പറഞ്ഞു. എട്ടു നഗരങ്ങളിൽ ഇന്നു മുതലും 2024 ൽ രാജ്യമാകെയും എയർടെൽ 5 ജി ലഭ്യമാകും.

കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സേവനങ്ങൾ മൽ‌‌സരാധിഷ്‌ഠിതമാകുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും ഭൂരിഭാഗവും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അനുകൂല അന്തരീക്ഷം മുതലെടുക്കാൻ കേരളത്തിലെ സാഹചര്യങ്ങളിൽ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു.

ദീപാവലിക്ക് (ഒക്ടോബർ അവസാനത്തോടെ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5ജി എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. എയർടെല്ലും ഉടൻ 5ജി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

തങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എയർടെൽ നേരത്തെ അറിയിച്ചിട്ടുണ്ട്. ആദ്യം തന്നെ ലേലത്തിൽ സ്വന്തമാക്കിയ 5ജി സ്‌പെക്ട്രത്തിന് വേണ്ടി അഡ്വാൻസായി തുകയടച്ച് എയർടെൽ രംഗത്തെത്തിയിരുന്നു.

നൽകേണ്ട ആകെ തുകയിൽ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയർടെൽ ടെലികോം വകുപ്പിന് നൽകിയിരിക്കുന്നത്.

X
Top