
കൊച്ചി: ആലപ്പുഴ തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം 324.16 കോടി രൂപ അനുവദിച്ചു. 12.66 കിലോമീറ്ററാണ് ഇവിടെ ദൈർഘ്യം. 1.80 കിലോമീറ്റർ നീളമുള്ള പാലക്കാട് ടൗൺ-പറളി ബൈപ്പാസ് ലൈനിന് 163.57 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഫയലുകളിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് തിങ്കളാഴ്ച ഒപ്പുവെച്ചു.
ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾക്കാണ് 324. 16 കോടി. തുറവൂർ-മാരാരിക്കുളം ഭാഗത്തെ പാതയിരട്ടിപ്പിക്കലിന് വൈകാതെ റെയിൽവേ ബോർഡ് അനുമതി നൽകും.
തുറവൂർ മുതൽ മാരാരിക്കുളം വരെയുള്ള ഭാഗത്തിന് 430 കോടിയും ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തിന് 313 കോടിയുമാണ് എസ്റ്റിമേറ്റ്. 45 കിലോമീറ്ററാണ് ഇവിടെ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാനുള്ളത്. എറണാകുളം മുതൽ അമ്പലപ്പുഴ വരെ 69 കിലോമീറ്റാണ് ദൈർഘ്യം.
പാലക്കാട്-പറളി ബൈപ്പാസ് പദ്ധതി വരുന്നതോടെ പാലക്കാട് ജങ്ഷനിലെ തിരക്കും ട്രെയിനുകളുടെ കാലതാമസവും മാറും. പാലക്കാട് പറളി ബൈപ്പാസ് വരുന്നതോടെ ഷൊർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ സമയനിഷ്ഠ പാലിക്കാൻ ട്രെയിനുകൾക്ക് കഴിയും.






